കുറവിലങ്ങാട്: എംസിറോഡ് നവീകരണത്തിന്റെ ഭാഗമായി മൂന്ന് വര്‍ഷം മുമ്പ് പൊളിച്ചു നീക്കിയ കാളികാവ് ദേവീക്ഷേത്രത്തിന്റെ ചുറ്റുമതില്‍ നാളിതുവരെ പുനഃസ്ഥാപിക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് അലംഭാവം കാണിക്കുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു.
ക്ഷേത്രമതില്‍ പൊളിച്ചപ്പോള്‍ അന്നത്തെ എസ്റ്റിമേറ്റ് പ്രകാരം മതില് പുനസ്ഥാപിക്കുന്നതിന് 12 ലക്ഷം രൂപയോളം കെ.എസ്.റ്റി.പി. ദേവസ്വം ബോര്‍ഡില്‍ അടച്ചിരുന്നു. എന്നാല്‍ ഈ തുക ദേവസ്വം ബോര്‍ഡ് മതില് പണിക്ക് ഉപയോഗിച്ചില്ല. പിന്നീട് ക്ഷേത്ര ഉപദേശക സമിതിയുടെയും ഭക്തജനങ്ങളുടെയും നിരന്തര പരാതിയെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 8 ലക്ഷം രൂപയുടെ ടെണ്ടര്‍ നല്കി. എന്നാല്‍ ദേവസ്വം ബോര്‍ഡും കരാറുകരനും ധാരണയില്‍ എത്താത്തതിനാല്‍ പണികള്‍ ആരംഭിച്ചില്ല.
കെ.എസ്. റ്റി. പി.യില്‍ നിന്നും 12 ലക്ഷം രൂപ കൈപ്പറ്റിയ ദേവസ്വം ബോര്‍ഡ് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം എട്ട് ലക്ഷം രൂപയ്ക്ക് ടെണ്ടര്‍ വിളിച്ചത് ക്ഷേത്രമതില്‍ പണിയാനല്ലെന്നും ഇതിന് ദേവസ്വം ബോര്‍ഡിന് താല്പര്യമില്ലാതെയാണ് പെരുമാറുന്നതെന്നും ഉപദേശകസമിതി ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
ശബരിമല ഇടത്താവളവുമായി പ്രഖ്യാപിച്ച ഈ ക്ഷേത്രത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ഒരുക്കിയിട്ടില്ല. ചോര്‍ന്ന് ഒലിക്കുന്ന ഓഡിറ്റോറിയവും ഉപയോഗശൂന്യമായ രണ്ട് കക്കൂസുകളുമാണ് ഇവിടെയുള്ളത്.
എം.സി.റോഡ് നവീകരണം കഴിഞ്ഞപ്പോള്‍ സ്വകാര്യവ്യക്തികള്‍ അടക്കമുള്ളവരുടെ മതിലുകള്‍ പണിത് നല്‍കിയിരുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡ് മുന്‍കൂര്‍ പണം കൈപ്പറ്റിയിട്ടും മതില് പണിയാന്‍ അലംഭാവം തുടരുകയാണ്. ഇതിന് പിന്നില്‍ വ്യാപക ക്രമകേട് നടന്നതായും ഭക്തജനങ്ങള്‍ കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: