പയ്യാവൂര്‍: ഭക്തലക്ഷങ്ങള്‍ക്ക് അനുഗ്രഹം ചൊരിയുന്ന മുത്തപ്പന്റെ ആരൂഢസ്ഥാനമായ കുന്നത്തൂര്‍ പാടിയിലേക്ക് മലയോര മേഖലയായ പയ്യാവൂരില്‍ നിന്നും ഇരിട്ടിയില്‍ നിന്നും എത്തിച്ചേരുന്ന റോഡുകളുടെ ടാറിംഗ് തകര്‍ന്ന് പൊട്ടിപ്പൊളിഞ്ഞു.
ഇന്നു മുതല്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ഉത്സവാഘോഷങ്ങള്‍ ആരംഭിക്കാനിരിക്കെ അനുദിനം കൂടുതല്‍ തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന റോഡിലൂടെയുള്ള തീര്‍ത്ഥാടകരുടെ യാത്ര അത്യന്തം ദുരിത പൂര്ണ്ണമായിത്തീരും. ഉത്സവനാളുകളില്‍ നിത്യവും നൂറുകണക്കിന് വാഹനങ്ങളാണ് ഭക്തജനങ്ങളുമായി ഇതുവഴിയെത്താറുള്ളത്.
ഉത്തര കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനത്ത് നിന്നുള്ളതടക്കം വാഹനങ്ങള്‍ ഏറെയും എത്തിച്ചേരുന്ന ശ്രീകണ്ഠപുരംപയ്യാവൂര് വഴിയുള്ളതാണ് കുന്നത്തൂരിലേക്കുള്ള പ്രധാന റോഡ്. ഇരിട്ടിയില്‍ നിന്ന് മണിക്കടവ് പാടാന്‍കവല വഴി കുന്നത്തൂരിലെത്താവുന്നതാണ് രണ്ടാമത്തെ റോഡ്. ഈറോഡില്‍ കൊട്ടാടിക്കവല മുതല്‍ കുന്നത്തൂര്‍ വരെയുള്ള ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ടാറിംഗ് നടത്തിയിട്ടുള്ള പയ്യാവൂര്‍ കുന്നത്തൂര്‍ റോഡിന് ഏഴു കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. കുത്തനെയുള്ള കയറ്റങ്ങള്‍ നിറഞ്ഞ ഈ റോഡിലെ കുന്നത്തൂര്‍ പാടി ജംങ്ഷന് മുതല്‍ താഴേക്കുള്ള നാലു കിലോമീറ്ററോളം ദൂരം അടുത്ത കാലത്ത് വീതികൂട്ടി നവീകരണം നടത്തിയിട്ടുള്ളതാണെങ്കിലും ബാക്കി ദൂരം അറ്റകുറ്റപ്പണിപ്പോലും ചെയ്തിട്ടില്ലാത്ത അവസ്ഥയിലാണുള്ളത്.
വീതി കുറവുള്ള റോഡിന്റെ രണ്ടു വശങ്ങളില്‍നിന്നും ടാറിംഗും മെറ്റലും ഇളകിച്ചിതറിയ നിലയിലാണ്. ഇതുവഴി കടന്നുപോകുന്ന ചെറുതരം വാഹനങ്ങളുടെ അടിഭാഗം തട്ടി റോഡില്‍ കുടുങ്ങുന്ന സംഭവങ്ങളും നിരവധിയാണ്. ഉത്സവം തുടങ്ങുന്നതിന് മുമ്പായി റീ ടാറിംഗ് ചെയ്യണമെന്ന നാട്ടുകാരുടെ പരാതിക്ക് നടപടി സ്വീകരിക്കാതെ ഭക്തജനങ്ങളെയും നാട്ടുകാരെയും ഒരു പോലെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ് ഉദേ്യാഗസ്ഥര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: