ഉച്ചനീചത്തവും, പതിതശ്രേഷ്ഠതയും മനസ്സിനെ തീണ്ടാന്‍ അനുവദിക്കരുതെന്നു നിര്‍ബന്ധിക്കുന്നു ഭാഗവതം. ഈ അടിസ്ഥാനത്തില്‍വേണം സമാജത്തിന്റെ സങ്കീര്‍ണതയെ നോക്കിക്കാണാന്‍.
പതിതന്മാര്‍ക്കും പാപവൃത്തികള്‍ ചെയ്യുന്നവര്‍ക്കും ഗൃഹസ്ഥന് ഭക്ഷ ണം നല്കണമത്രെ. ഒരാളേയും ഒന്നിന്റെ പേരിലും വെറുക്കരുത്. സ്നേഹപൂര്‍വം എല്ലാവരേയും മനസാ ആശ്ലേഷിയ്ക്കുന്നതാണ് ഭഗവാന്റെ സാര്‍വത്രികതയെ അംഗീകരിയ്ക്കല്‍.
അതിഥിസത്കാരമാണ് ഗൃഹസ്ഥന്റെ ഇനിയൊരു മൂല്യം. ഇതു ഭംഗിയായി നടത്തേണ്ടതു ഗൃഹസ്ഥന്റെ പത്നിയാണ്. പത്നിയെ ഈ മഹത്സേവനത്തിനു ലഭ്യമാക്കുന്നതില്‍ മനസ്സിന് ഇടുക്കം വന്നുകൂടാ. ചിലര്‍ക്ക് ഇക്കാര്യത്തില്‍ സ്വാര്‍ഥത തടസ്സമായി നിന്നേക്കാം. അതരുതെന്നു മുന്നറിയിപ്പു നല്കുന്നു ഭാഗവതം. ഇങ്ങനെ ധാര്‍മികമൂല്യങ്ങള്‍ക്കു മുന്‍ഗണന കൊടു ത്ത് ഈശ്വരാര്‍പ്പിതമായി ജീവിതം കഴിയ്ക്കുന്നവര്‍ക്കു പരമപദം കൈവരാന്‍ ഒരു വിഷമവുമില്ലെന്നു ഭാഗവതം ഉറപ്പുതരുന്നു!
ഗൃഹസ്ഥന്മാരുടെ ജീവിതം കുടുബാംഗങ്ങള്ക്കുമാത്രമാണെന്നു വരരുത്. മുന്‍-പിന്ഗണനകള് ആവോളം ഗൃഹസ്ഥമനസ്സില് വേണം. ഇതു കണക്കിലെടുത്തുകൊണ്ടാണ് ഗൃഹസ്ഥനു പഞ്ചമഹായജ്ഞങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ആലോചിച്ചുനോക്കിയാല്‍ ഇവ മനുഷ്യമനസ്സിനെ ധര്മബദ്ധമാക്കി വികസ്വരമാക്കുന്നവയാണ്.
ലോകമുണ്ടായത് അലൗകികമായ കേന്ദ്രത്തില്നിന്നാണെന്നതില് സംശയമില്ല. ലോകത്തില്‍ വാഴുകയെന്നു വെച്ചാല്‍ ഈ അലൗകികശക്തികളോടു കൃതജ്ഞത പുലര്ത്തുകയെന്നുകൂടി അര്‍ഥമാണ്. അങ്ങനെയാണ് ദേവയജ്ഞമെന്ന സങ്കല്പമുണ്ടായത്. ഹോമമാണ് ഇതില്‍ പ്രധാനം.
ശാസ്ത്രാധ്യയനം ഋഷിയജ്ഞമാണ്. വേദങ്ങള്‍, സ്മൃതിയിതിഹാസാദികള് ഇവയൊക്കെ ശാസ്ത്രങ്ങളില്പ്പെടും. കവികളും ക്രാന്തദര്‍ശികളുമായ മഹര്‍ഷിമാരുടെ മനനശീലംകൊണ്ട് രൂപപ്പെട്ടതാണ് ഇവയെല്ലാം.അവര്‍ ജീവിതമൂല്യങ്ങളും തത്ത്വസിദ്ധാന്തങ്ങളും ഉള്‍പ്പെടുന്ന ഈ സൃഷ്ടിയെ ശാശ്വതപൈതൃകമായി നമുക്കു നല്കിയിരിക്കുന്നതിന്റെ ഉദ്യേശ്യം മനുഷ്യരാശിയുടെ നന്മയാണ്. ആപത്തിലും സമ്പത്തിലും ഒരുപോലെ തുണയ്ക്കുന്നതാണ് ഈ നിധി.
നിരന്തരാധ്യയനത്തിലൂടെയാണ് ഇത് ഒരുവനില്‍ അലിഞ്ഞുചേര്‍ന്ന് അനുഷ്ഠാനമായിത്തീരുക. അപ്പോഴാണ് അതു സമാജത്തില്‍ പ്രബലവും പ്രഭാവകരവുമായി നിലകൊള്ളാന്‍ ശക്തമാകുക.
നൃയജ്ഞമാണ് മൂന്നാമത്തേത്. അതിഥികളെ സ്നേഹൗദാര്യങ്ങളോടെ പരിചരിക്കുന്നതാണ് മനുഷ്യയജ്ഞം. ഇതു വിലപിടിച്ച ധര്‍മാനുഷ്ഠാനമാണ്. ചുറ്റുമുള്ളവരെ ആവശ്യാനുസാരം ആകാവുന്നതു സഹായിയ്ക്കുന്ന മന:സ്ഥിതിയും ഒഴിച്ചുകൂടാത്തതത്രെ.
ഗൃഹം അതിലെ അന്തേവാസികള്ക്കുമാത്രം ജീവിക്കാനുതകുന്നപക്ഷം, അതു ചുരുങ്ങിയ ഉദ്ദേശ്യമേ നിറവേറ്റുന്നുള്ളു. അതിഥികള്‍ക്കുകൂടി വാസയോഗ്യമാകുമ്പോള് ഗൃഹോദ്ദേശം വികസ്വരമായി.
ഇടക്കിടയ്ക്കോ അതുവിട്ടോ ഗൃഹത്തില്‍ സജ്ജനങ്ങള്‍ വരുകയും സത്സംഗം നടത്തുകയും വേണം. അതില്‍ പങ്കെടുക്കാന്‍ പലരേയും ക്ഷണിക്കയുംകൂടിയായാല്, അവിടം ഉത്തമവാസസ്ഥാനമായെന്നു പറയാം. നൃയജ്ഞത്തിന്റെ ഉയര്‍ന്ന പടിയാണിത്.
ഭൂതങ്ങള്‍ക്കു നല്കുന്ന ബലിയാണ് ഇനിയൊരു ഗൃഹദൗത്യം. മനുഷ്യേതരപ്രാണികള്ക്കു കഴിയാവുന്നതും ആഹാരം നല്‍കുക.
പിതൃതര്‍പ്പണം മുറപോലെ നടത്തുന്നതാണ് പഞ്ചമഹായജ്ഞത്തിലെ അവസാനയിനം.
ദേവഋഷിഭൂതപിതൃനൃയജ്ഞങ്ങളാണിവ. മനുഷ്യജീവിതം മുമ്പു ജീവിച്ചവരോടും, ദേവന്മാരോടും, ചുറ്റുമുള്ള മനുഷ്യേതരര്‍, മനുഷ്യര്‍, ഇങ്ങനെ എല്ലാവരോടും കടപ്പെട്ടിരിക്കുന്നുവെന്ന വസ്തുത ഓരോ ഗൃഹസ്ഥനും യഥാവിധി അറിഞ്ഞ് ആദരിയ്ക്കുമ്പോഴേ, ഗൃഹജീവിതം അന്വര്‍ഥമായി സമ്പന്നമാകൂ.
ഓരോ ഗൃഹസ്ഥനും പൂര്വതലമുറകള്ക്കും വരുംതലമുറകള്‍ക്കും മധ്യേ ചുറ്റുമുള്ളവരെ ബന്ധിപ്പിച്ചുകൊണ്ട് നിലകൊള്ളുന്ന സുപ്രധാനകണ്ണിയാണെന്ന കാര്യം പഞ്ചമഹായജ്ഞങ്ങള്‍ എത്ര ഭംഗിയായി വിളിച്ചുപറയുന്നു!
ബ്രാഹ്മണസേവ വേദകര്മത്തിനും ഉപരി
വേദാധ്യയനവും വൈദികകര്മാനുഷ്ഠാനവുംവഴി, നിയന്ത്രിതജീവിതവും തപസ്സുമായി സമാജത്തിന്റെ പൈതൃകസമ്പത്തു സൂക്ഷിയ്ക്കുന്നവരാണ് ബ്രാഹ്മണര്‍. അവരുടെ ഭദ്രതയിലാണ് സമാജത്തിന്റെ മൂല്യലക്ഷ്യബോധം ശക്തമാകുക. ഈ അടിസ്ഥാനത്തില്‍ സമാജത്തിന്റെ സംസ്കാരമൂല്യങ്ങളുടെ രക്ഷാകര്‍തൃത്വമാണ് അധ്യയനതപോനിഷ്ഠമായ ബ്രാഹ്മണജീവിതരീതിക്കെന്നു പറയാം.
ബ്രാഹ്മണസേവ അഗ്നിഹോത്രാദികര്മത്തേക്കാള് ശ്രേഷ്ഠമാണെന്നു പ്രഖ്യാപിയ്ക്കുന്നു ഭാഗവതം. എത്ര നിര്‍ണായകമായ വിലയിരുത്തല്‍! ബ്രാഹ്മണഋഷിദേവന്മാരിലും മറ്റുള്ളവരിലും അവരവരുടെ ആവശ്യവും യോഗ്യതയുമനുസരിച്ചു ഗൃഹസ്ഥന് തനിയ്ക്കു ലഭിക്കുന്ന വരുമാനംകൊ ണ്ട് സര്‍വേശ്വരനെ ആരാധിയ്ക്കണമെന്നു പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: