കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ഇന്ത്യയിലെ വിവിധ കോടതികളില്‍ സിവിലും ക്രിമിനലുമായ ആറ് ലക്ഷത്തിലധികം കേസുകള്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നു എന്നാണ്വാര്‍ത്ത. ഇതില്‍ പലതും വിചാരണ തുടങ്ങാത്ത കേസുകളാണു പോലും. ഈ കണക്ക് ചില മേല്‍ക്കോടതികളിലേതു മാത്രം. കീഴ്ക്കോടതികളിലെ കണക്കുകൂടി എടുത്താല്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം 2-3 കോടിയോളം വന്നേക്കുമെന്ന് അടുത്ത കാലത്ത് ഒരു ലേഖനത്തില്‍ വായിച്ചതായി ഓര്‍ക്കുന്നു. ഓരോ കേസിന്റെയും പിന്നാമ്പുറങ്ങളില്‍ നട്ടംതിരിയുന്ന എത്ര ജീവിതങ്ങള്‍ കാണും? എത്ര പേരാണ് കുറ്റാരോപിതരായി തടവില്‍ കിടന്ന് നരകിക്കുന്നത് എന്നുകൂടി ഇത്തരുണത്തില്‍ ചിന്തിക്കേണ്ടതാണ്.
ഇപ്രകാരം കോടിക്കണക്കിന് കേസുകള്‍ പല കോടതികളിലായി കെട്ടിക്കിടക്കാന്‍ കാരണം ജുഡിഷ്യറിയില്‍ വേണ്ടത്ര ന്യായാധിപരില്ലാത്തതാണെന്ന് പറയപ്പെടുന്നു. ഏകദേശം 5000ല്‍ പരം ജഡ്ജിമാരുടെ ഒഴിവുകള്‍ പല തലങ്ങളിലായി നികത്തപ്പെടേണ്ടതായിട്ടുണ്ട്. നല്ല പ്രതിഭാധനരായ അഭിഭാഷകരുടെ അഭാവംമൂലവും, ബാറില്‍നിന്ന് ബെഞ്ചിലേക്ക് വരാന്‍ വിദഗ്ദരായ നിയമജ്ഞരുടെ വൈമനസ്യവും ഒഴിവുകള്‍ നികത്തപ്പെടാനുള്ള കാലതാമസത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. പല കേസുകളിലും വേഗത്തില്‍ തീരുമാനമെടുക്കാനുള്ള ജഡ്ജിമാരുടെ വൈദഗ്ദ്യക്കുറവും കേസുകള്‍ കെട്ടിക്കിടക്കാന്‍ ഇടയാക്കുന്നുണ്ടെന്ന് പറയപ്പെടുന്നു.
ജില്ലാ കോടതി മുതല്‍ മേല്പോട്ട് ജഡ്ജിമാരുടെ നിയമനം നടത്താനായി കേന്ദ്ര സിവില്‍ സര്‍വീസ് തെരഞ്ഞെടുപ്പിന്റെ മാതൃകയില്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ മത്സരപ്പരീക്ഷ നടത്തി പ്രതിഭയും വൈദഗ്ധ്യമുള്ള ചെറുപ്പക്കാരെ കണ്ടെത്താന്‍ ജുഡീഷ്യല്‍ നിയമന കമ്മീഷന് വേണമെന്ന് 1950 മുതല്‍ മൂന്നോ നാലോ നിയമ കമ്മീഷനുകള്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്. 1977ല്‍ ഭരണഘടനയുടെ നാല്പത്തി രണ്ടാം ഭേദഗതി മുഖേന ആര്‍ട്ടിക്കിള്‍ 312-ല്‍ മറ്റ് അഖിലേന്ത്യാ സര്‍വീസുകളുടെ കൂട്ടത്തില്‍ ജുഡീഷ്യല്‍ സര്‍വീസിന്റെ കാര്യവും ചേര്‍ക്കുകയുണ്ടായി. അത്രയുമല്ലാതെ പിന്നീടുണ്ടായ ഒരു കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തില്‍ മുന്നോട്ടുപോകാന്‍ തുനിഞ്ഞില്ല. അങ്ങനെയിരിക്കെ 1989-ല്‍ അഖിലേന്ത്യാ ജഡ്ജസ് അസോസിയേഷന് തന്നെ കഴിയുന്നത്ര വേഗത്തില്‍ ഒരു ദേശിയ ജുഡീഷ്യല്‍ കമ്മീഷന് രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് റിട്ട് പെറ്റീഷന് വഴി സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
1991, 1993 വര്‍ഷങ്ങളില്‍ ഇത്തരം ഒരു നിയമന കമ്മീഷന് ഉണ്ടാക്കുന്നതിനോട് സുപ്രീം കോടതിയും യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനുള്ള കാലതാമസത്തിലും അങ്ങനെ കൂടിക്കിടക്കുന്ന കേസുകള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നതിലും സുപ്രീം കോടതിയിലെ പല ചീഫ് ജസ്റ്റീസുമാരും ഓരോ ഘട്ടത്തില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് എത്രയും വേഗം ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന് രൂപവല്‍ക്കരിക്കാന്‍ അതതു കാലത്തെ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ നരേന്ദ്ര മോദി സര്‍ക്കാര്‍ 2015ല്‍ ഈ ദിശയില്‍ മുന്നോട്ടുപോകുവാന്‍ തയ്യാറാകുകയും, അതിനായി ഭരണഘടനാ ഭേദഗതി ബില്‍ അവതരിപ്പിക്കുകയും ചെയ്തു. പാര്‍ലമെന്റിന്റെ ഇരുസഭകളും മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തില്‍ പാസാക്കിയ തൊണ്ണൂറ്റിയൊന്‍പതാം ഭേദഗതി 20ഓളം നിയമസഭകളും രാഷ്ട്രപതിയും അംഗീകരിച്ചു. അതിന് പ്രകാരം തത്ക്കാലം ഹൈക്കോടതികളിലേയും സുപ്രീം കോടതിയിലേയും ജഡ്ജിമാരുടെ നിയമനവും സ്ഥലംമാറ്റവും കൈകാര്യം ചെയ്യാന്‍ ഒരു ജുഡീഷ്യല്‍ നിയമന കമ്മീഷന് രൂപീകരിക്കുകയും ചെയ്തു.
എന്നാല്‍, അതിനെതിരായി ചില അഭിഭാഷകരുടെയും അഭിഭാഷക സംഘടനകളുടെയും റിട്ട് അനുവദിച്ചുകൊണ്ട് സുപ്രീം കോടതി 2016 ഒക്ടോബറില്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞ് റദ്ദ് ചെയ്യുകയുണ്ടായി. സുപ്രീം കോടതി ചീഫ് ജസ്റ്റീസ്, അതേ കോടതിയിലെ മറ്റു രണ്ട് മുതിര്‍ന്ന ജഡ്ജിമാര്‍, കേന്ദ്ര നിയമമന്ത്രി, സമൂഹത്തിലെ രണ്ട് പ്രമുഖ വ്യക്തികള്‍ (അവരെ നിര്‍ദ്ദേശിക്കുന്നതാകട്ടെ പ്രധാനമന്ത്രിയും ലോക്സഭാ പ്രതിപക്ഷനേതാവും സുപ്രീം കോടതി ചീഫ് ജസ്റ്റീസും ചേര്‍ന്നാണ്.) എന്നിവരടങ്ങുന്ന, ജനസഭകളുടെ സൃഷ്ടിയായ, ജുഡീഷ്യല്‍ നിയമന കമ്മീഷനാണോ, അതോ ഭരണഘടനയില്‍ എവിടെയും വിഭാവനം ചെയ്യപ്പെട്ടിട്ടില്ലാത്ത സുപ്രീം കോടതി ജഡ്ജിമാര്‍ മാത്രം അടങ്ങുന്ന നിലവിലുള്ള ഒരു കൊളീജിയത്തിനാണോ ഭരണഘടനാ സാധുത? ആലോചിക്കേണ്ട വിഷയമല്ലേ അത്? അതിനാല്‍ ഈ വിഷയം രാജ്യത്തെ പ്രബുദ്ധസമൂഹം കൂടുതല്‍ ചര്‍ച്ചക്ക് വിഷയമാക്കേണ്ടതും, കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതി വിധി മറികടക്കാനുള്ള വഴിതേടി ജനങ്ങള്‍ക്ക് കാലതാമസം കൂടാതെ നീതി ലഭ്യമാക്കേണ്ടതുമാണ്. നീതി വേണ്ട സമയത്ത് കിട്ടാതിരുന്നാല്‍ അത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്ന സുവിദിദമായ ചൊല്ല് ബന്ധപ്പെട്ടവര്‍ ഓര്‍ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: