ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷനാരാകണമെന്ന് തീരുമാനിക്കാനുള്ള അവകാശം ആ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നവര്‍ക്കുണ്ട്. അതുകൊണ്ടുതന്നെ രാഹുലിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കിയത് കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യമാണ്. എന്നാല്‍ ഒരു ജനാധിപത്യ സമൂഹത്തിന് കോണ്‍ഗ്രസ് പോലുള്ള മഹാപ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍ എങ്ങനെയാകണം എന്ന് ചിന്തിക്കാവുന്നതാണ്. അര്‍ഹതയും യോഗ്യതയും ചികയുന്നതിലും തെറ്റില്ല.
കോണ്‍ഗ്രസ് ഒരു കാലത്ത് എല്ലാ ഇന്ത്യക്കാരുടെയും പാര്‍ട്ടിയായിരുന്നു. ബിജെപി ഒഴിച്ച് ഒട്ടുമിക്ക പാര്‍ട്ടികളും കോണ്‍ഗ്രസില്‍ നിന്നും വേര്‍പിരിഞ്ഞുണ്ടായതാണ്. കോണ്‍ഗ്രസിന്റെ ഇതുവരെയുള്ള 19 അധ്യക്ഷന്മാരില് ആദ്യകാലത്തെ എല്ലാ അധ്യക്ഷന്മാരും പരമയോഗ്യന്മാരാണ്. രാഷ്ട്രീയ പാരമ്പര്യവും പക്വതയും പാകതയും നേടിയവരും, ജനസമ്മതി നല്ലവണ്ണം ഉള്ളവരുമാണ്. 19 അധ്യക്ഷന്മാരില് രാഹുല്‍ പ്രസിഡന്റായതോടെ ഒരു കുടുംബത്തിലെ ആറുപേര്‍ പ്രസിഡന്റുമാരായി തീര്‍ന്നിരിക്കുന്നു. നെഹ്റുവും ഇന്ദിരാ ഗാന്ധിയുമെല്ലാം രാജ്യത്തിനുവേണ്ടിയും കോണ്‍ഗ്രസിനുവേണ്ടിയും ഒട്ടേറെ ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട് എന്നത് നേരാണ്. എന്നാല്‍ സോണിയയും രാഹുലും അങ്ങനെയാണോ?
രാജീവ് ഗാന്ധിയുടെ ഭാര്യ എന്ന ഒരൊറ്റ യോഗ്യതമാത്രമായിരുന്നു സോണിയയ്ക്ക്. ഇന്ത്യയുടെ ചരിത്രമറിയില്ല, സംസ്കാരവും പാരമ്പര്യവും, പതിനെട്ട് ഭാഷകളില്‍ ഒന്നുപോലും വശമില്ല. ഇറ്റാലിയന്‍ ഭാഷയില്‍ എഴുതി കിട്ടുന്ന ഹിന്ദി നോട്ടുകള്‍ വായിച്ച് ആശയവിനിമയം നടത്തുന്നതായിരുന്നു ആദ്യകാല അനുഭവങ്ങള്‍. ഒരു നല്ല ‘ലീഡര്‍’ എന്ന പേരെടുത്തില്ലെങ്കിലും ‘റീഡര്‍’ എന്ന ആക്ഷേപം അവര്‍ക്ക് നേരിട്ടേണ്ടിവന്നിട്ടുണ്ട്. എന്നിട്ടും 19 വര്‍ഷക്കാലം പ്രസിഡന്റ് സ്ഥാനം അവര്‍ ആര്‍ക്കും കൈവിട്ടുകൊടുത്തില്ല. സോണിയയുടെ കീഴില്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ച രാഹുലിന് പ്രസിഡന്റ് സ്ഥാനം കൈമാറുകയാണ് ഇപ്പോള്‍ ചെയ്തിട്ടുള്ളത്. ഏറെ പ്രവര്‍ത്തന പാരമ്പര്യവും, ഗൗരവത്തോടെ രാഷ്ട്രീയം കൈകാര്യം ചെയ്തുപോന്നവരുമായ ഒട്ടേറെ നേതാക്കളെ മൂലക്കിരുത്തിയാണ് രാഹുലിന് ചെങ്കോലും കിരീടവും കൈമാറിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ പാരമ്പര്യമനുസരിച്ച് പ്രസിഡന്റിന് പരമാധികാരമുണ്ട്.
അതുവച്ച് പദവി ഒരലങ്കാരമായി കൊണ്ടുനടക്കാന്‍ രാഹുലിന് കഴിഞ്ഞേക്കും. അതുകൊണ്ട് മാത്രം ഒരു ദേശീയ പാര്‍ട്ടിക്ക് പിടിച്ചുനില്‍ക്കാനും പിച്ചവച്ച് മുന്നേറാനും കഴിയുമോ? അതിന് ശക്തമായ സംഘടനാസംവിധാനവും വ്യക്തമായ ആശയവും വേണ്ടേ?
രാഹുല്‍ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത് നടത്തിയ പ്രസംഗത്തില്‍ ആഹ്ലാദിക്കുന്നവരും അഭിമാനിക്കുന്നവരുമുണ്ടാകാം. വൈതാളികരുടെ പുകഴ്ത്തിപ്പാടലുകള്കൊണ്ട് സ്ഥാനത്തിനിണങ്ങിയ നേതൃപാടവം സമ്പാദിക്കാന്‍ രാഹുലിന് സാധിക്കുമോ? നരേന്ദ്ര മോദി യേയും ബിജെപിയേയും എതിര്‍ക്കലാണ് തന്റെ പ്രഥമലക്ഷ്യമെന്നാണ് രാഹുല്‍ വ്യക്തമാക്കിയത്.
നരേന്ദ്ര മോദിയേയും ബിജെപിയേയും എതിര്‍ക്കുന്നതില്‍ അപാകതയില്ല. പ്രധാനമന്ത്രിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളില്‍ അപാകതയുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടാം, വിമര്‍ശിക്കാം. എന്നാല്‍ അതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നുപറയുമ്പോള് അതിലൊരു കല്ലുകടിയുണ്ട്. ഭാവി രൂപപ്പെടുത്താന്‍ തുനിഞ്ഞിറങ്ങുന്ന ഒരു നേതാവിന് ഒരാശയം വേണം, ഒരു പ്രവര്‍ത്തനശൈലിയും സംഘടനയും വേണം. അതിലൊന്നും ശ്രദ്ധവയ്ക്കാതെ വിദ്വേഷത്തിന്റെ രീതിയാണ് അവലംബിക്കുന്നതെങ്കില്‍ എഴുന്നേല്ക്കും മുന്‍പേ കാലിടറും.
നരേന്ദ്ര മോദി അധികാരത്തിലിരിക്കുന്നത് രാജ്യത്തിന്റെ സര്‍വോന്നത പുരോഗതി ലക്ഷ്യമിട്ടാണ്. ആരോടും പ്രീണനമില്ലാതെ എല്ലാവര്ക്കും തുല്യനീതി ലഭ്യമാക്കുകയാണ് ലക്ഷ്യം. പട്ടിണിയും പണിയില്ലായ്മയുമില്ലാതാക്കുന്ന രാഷ്ട്രീയമാണ് നരേന്ദ്ര മോദിക്കുള്ളത്. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുന്ന ബിജെപിയേയും പ്രധാനമന്ത്രിയേയും എതിര്‍ക്കല്‍ മാത്രം ലക്ഷ്യമാക്കുന്ന കോണ്‍ഗ്രസിന് ആശയപാപ്പരത്തമാണ്. അത്തരമൊരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ജനങ്ങള്‍ക്ക് ഒരു പ്രതീക്ഷയുമുണ്ടാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: