മകള്‍ രക്ഷപ്പെട്ടത്
തലനാരിഴയ്ക്ക്
മുഹമ്മ: മകളെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെ സ്വകാര്യ ബസിടിച്ച് കാല്‍നടയാത്രക്കാരിയായ വീട്ടമ്മയുടെ വലതുകൈയറ്റുതൂങ്ങി. കൂടെയുണ്ടായിരുന്ന യുകെജി വിദ്യര്‍ത്ഥിയായ മകള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
പാതിരപ്പള്ളി വളഞ്ഞ വഴിക്കല് വിവിഎസ്ഡി എല്‍പി സ്കൂളിന് സമീപമാണ് അപകടം. കലൂച്ചിറ ചിറപ്പറമ്പില്‍ പ്രവീണ്‍ കുമാറിന്റെ ഭാര്യ ജിസ്മി (39)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതരയ്ക്കായിരുന്നു സംഭവം.
ആര്യാട് ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനടുത്തുള്ള വീട്ടില്‍ നിന്നും മകളെ വിവിഎസ്ഡി എല്‍പി സ്കൂളിലേക്ക് കൊണ്ടു പോകുകയായിരുന്നു. മകളെ ഇടതു കൈയില്‍ ചേര്‍ത്ത് പിടിച്ച് റോഡിന്റെ അരികിലൂടെ നടക്കുമ്പോള്‍ പിന്നിലൂടെയെത്തിയ ബസ് വീട്ടമ്മയെ തട്ടിവീഴ്ത്തി.
അമ്മയും മകളും റോഡിലേക്ക് വീണു. സംഭവം കണ്ട് പിന്നാലെയെത്തിയ വാഹന യാത്രികര്‍ ബഹളംവച്ചതോടെ ഇരുന്നു മീറ്ററോളം സഞ്ചരിച്ച ശേഷമാണ് ബസ് നിര്‍ത്തിയത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ അമിത വേഗത്തിലെത്തിയ ബസ് ഇടിക്കുകയായിരുന്നു. ചേര്‍ത്തല ലെപ്രസി കലവൂര്‍ പൂന്തോപ്പ് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ദേവദേവന് എന്ന ബസാണ് യുവതിയെ തട്ടിയത്.
വലതുകൈയറ്റു തൂങ്ങിയ നിലയില്‍ വീട്ടമ്മയെ ആദ്യം ആലപ്പുഴ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജാശുപത്രിയിലുമെത്തിച്ചു. വിദഗ്ദ്ധചികിത്സയ്ക്കായി എറണാകുളം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അടിയന്തര ശസ്ത്രക്രിയ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: