ശ്രീനഗര്‍: പ്രണയ വിവാഹം ചെയ്തതിന് സ്കൂളില്‍ നിന്ന് പുറത്താക്കിയ അധ്യാപകരെ തിരിച്ചെടുത്തെങ്കിലും അവര്‍ ജോലി നിരസിച്ചു.
ഒരേ സ്കൂളില്‍ പഠിപ്പിച്ചിരുന്ന ഈ അധ്യാപകരുടെ വിവാഹം വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കുമെന്നും ഇത് സ്ഥാപനത്തിന് ദുഷ്പേരുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് പാംപോറിലെ മുസ്ലിം എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ ഇവരെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടത്. താരീഖ്, ഭാര്യ സുമയ്യ എന്നിവര്‍ക്കാണ് ജോലി നഷ്ടമായത്.
മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടിരുന്നു. ഈ സമ്മര്‍ദ്ദത്തിലാണ് അധികൃതര്‍ ശനിയാഴ്ച ഇവരെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ തങ്ങള്‍ക്കുണ്ടായ ദുഷ്പേര് മായ്ക്കാനാവില്ലെന്നും അതിനാല്‍ തിരിച്ച് സ്കൂൡലേക്കില്ലെന്നും ദമ്പതികള്‍ അറിയിക്കുകയായിരുന്നു.
മുസ്ലിം എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാലയത്തില്‍ കഴിഞ്ഞ നാലു വര്‍ഷമായി ഒന്നിച്ചു ജോലി ചെയ്യുകയായിരുന്നു ഇവര്‍. വിവാഹ ദിവസമാണ് ഇവരെ പിരിച്ചു വിട്ടത്. സംഭവം വിവാദമായപ്പോള്‍ ഇവരെ തിരിച്ചെടുക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സെയ്ദ് മുഹമ്മദ് അള്‍താഫ് ബുഖാരി അറിയിച്ചിരുന്നു.
എന്നാല്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് താരിഖിന്റേയും സുമയ്യയുടേയും ആവശ്യം. അപകീര്‍ത്തിപ്പെടുത്തിയതിന് സ്കൂളിനെതിരെ കേസ് നല്‍കാനുള്ള ഒരുക്കത്തിലാണെന്നും താരിഖ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: