ന്യൂദല്‍ഹി: ഇന്ത്യയുടെ അഭിമാനമായ ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍, ഹൈപ്പര്‍ സോണിക് ആകുന്നു. സുഖോയ് 40 വിമാനവുമായി സംയോജിപ്പിച്ചാണ് ശബ്ദാതിവേഗ മിസൈലായ ബ്രഹ്മോസിന്റെ പ്രഹരശേഷി വര്‍ധിപ്പിക്കുന്നത്. ഇതോടെ കിലോമീറ്ററുകള്‍ക്കപ്പുറത്തു നിന്നുള്ള ആക്രമണങ്ങള്‍ നിര്‍വീര്യമാക്കാന്‍ വ്യോമസേനയ്ക്കാകും.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സിന്റെ മഹാരാഷ്ട്ര നാസിക്കിലെ ആസ്ഥാനത്താണ് സംയോജനം. 2020ല്‍ പൂര്‍ത്തിയാക്കും. നാവികസേനയുടെ കൈവശമുള്ള സുഖോയ് 40 വിമാനം ഘടനാപരമായ രൂപമാറ്റത്തിനായി ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സിന് കൈമാറിയിട്ടുണ്ട്. 300 കിലോമീറ്റര്‍ പറക്കല്‍ ശേഷി 400 കിലോമീറ്ററാക്കാനാണിത്.
പദ്ധതി വിജയകരമായാല്‍ കരയില്‍ നിന്നും ആകാശത്തുനിന്നും മിസൈലുകള്‍കൊണ്ട് ഇന്ത്യയെ ആക്രമിക്കാനാകില്ല. ഇത്തരം ആക്രമണങ്ങള്‍ ചെറുക്കാനുള്ള ശേഷി വ്യോമസേനയ്ക്ക് സ്വന്തമാകും.
സുഖോയ് 30മായി സംയോജിപ്പിച്ച ബ്രഹ്മോസ് കഴിഞ്ഞ മാസം 22ന് ബംഗാള്‍ ഉള്‍ക്കടലില്‍ പരീക്ഷിച്ചിരുന്നു. അന്ന് 2.5 ടണ്‍ ഭാരമുള്ള മിസൈല്‍ 290 കിലോമീറ്റര്‍ ദൂരം ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ പിന്നിട്ടു. കര, കപ്പല്‍, വിമാനങ്ങളില്‍ നിന്ന് തൊടുത്തുവിടാവുന്ന തരത്തില്‍ മൂന്ന് മാതൃകകളാണ് ബ്രഹ്മോസിനുള്ളത്.
ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണവും വിതരണവുമായി ബന്ധപ്പെട്ട 34 രാജ്യങ്ങളുടെ കൂട്ടായ്മയില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇന്ത്യയും അംഗമായിരുന്നു. ഇതോടെ ഇന്ത്യക്കും റഷ്യക്കും സംയുക്തമായി ബ്രഹ്മോസ് വില്‍ക്കാനാകും. റഷ്യ നേരത്തെ തന്നെ ഇതില്‍ അംഗമായിരുന്നു. ഇന്ത്യ പുറത്തായതിനാല്‍ 300 കിലോമീറ്ററില്‍ കൂടുതല്‍ പരിധിയുള്ള മിസൈലുകള്‍ കൈമാറുന്നതിന് വിലക്കുണ്ടായിരുന്നു. ചൈനയുടെ ഇടപെടല്‍ തന്ത്രപരമായി മറികടന്നാണ് ഇന്ത്യ കൂട്ടായ്മയില്‍ അംഗമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: