അനൂപ്.ജി
കോട്ടയം: തിരുവനന്തപുരം-എറണാകുളം പാതയില്‍ അവശേഷിക്കുന്ന ഭാഗങ്ങളുടെ ഇരട്ടിപ്പിക്കലിന് റെയില്‍വേ പുതിയ സമയക്രമം പ്രഖ്യാപിച്ചു. കുറുപ്പന്തറ-ഏറ്റുമാനൂര്‍ പാതയുടെ ഇരട്ടിപ്പിക്കല്‍ 2018ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
കോട്ടയം നഗരം ഉള്‍പ്പെട്ട ഏറ്റുമാനൂര്‍-ചിങ്ങവനം ഭാഗം 2020ലും. ഭൂമി ഏറ്റെടുത്ത് ലഭിച്ചാല്‍ ചങ്ങനാശ്ശേരി-ചിങ്ങവനം ഭാഗത്തിന്റെ നിര്‍മ്മാണം ഉടന്‍ തുടങ്ങാനും തീരുമാനിച്ചു. റെയില്‍വേ ഉപദേശക സമിതി യോഗത്തിലാണ് പുതുക്കിയ സമയക്രമങ്ങള്‍ അറിയിച്ചത്.
നിലവില്‍ തിരുവനന്തപുരം മുതല്‍ ചങ്ങനാശ്ശേരി വരെ ഇരട്ടപാതയാണ്. കുറുപ്പന്തറ മുതലും ഇരട്ടപാതയാണ്. ബാക്കി അവശേഷിക്കുന്നത് ചങ്ങനാശ്ശേരി മുതല്‍ കുറുപ്പന്തറ വരെയുള്ള 28 കിലോമീറ്ററാണ്.
മുമ്പ് 2019ല്‍ കോട്ടയം വഴിയുള്ള പാത കമ്മീഷന് ചെയ്യാന്‍ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ ചങ്ങനാശ്ശേരി മുതല്‍ ചിങ്ങവനം വരെയുള്ള പാതയുടെ നിര്‍മ്മാണ ജോലികള്‍ വൈകുന്നതിനാല്‍ പുനര്‍നിശ്ചയിക്കേണ്ടി വന്നു.
ചങ്ങനാശ്ശേരിക്കും ചിങ്ങവനത്തിനും ഇടയില്‍ പത്ത് പാലങ്ങളാണ് പൊളിച്ച് പണിയേണ്ടത്. ഇതില്‍ രണ്ടെണ്ണം മാത്രമാണ് പൂര്‍ത്തിയായത്. മൂന്നെണ്ണത്തിന്റെ നിര്‍മ്മാണവും പൂര്‍ത്തിയായി വരുന്നു. ബാക്കിയുള്ളവയുടെ നിര്‍മ്മാണം ഇനിയും ആരംഭിക്കാനുണ്ട്. അതുപോലെ ഭൂമി ഏറ്റെടുക്കല്‍ ജോലികളും പൂര്‍ത്തിയാകാനുണ്ട്. ചിങ്ങവനം സ്റ്റേഷനില്‍ പ്ലാറ്റ് ഫോം നിര്‍മ്മാണം ഉള്‍പ്പെടെയുള്ള ജോലികള്‍ വേഗത്തില്‍ നടക്കുന്നുണ്ട്.
കോട്ടയം ഭാഗത്തെ പാത ഇരട്ടിപ്പിക്കലാണ് ഏറ്റവും വിഷമകരമായി റെയില്‍വേ വിലയിരുത്തുന്നത്. രണ്ട് റെയില്‍വേ ഭൂഗര്‍ഭ തുരങ്കങ്ങള്‍ ഉള്ളതിനാല്‍ പുതിയ പാതയ്ക്കും അത്തരത്തില്‍ തുരങ്കങ്ങള്‍ വേണ്ടി വരും. കൂടാതെ നഗരം ഉള്‍പ്പെടുന്ന ഭാഗത്ത് സ്ഥലം വിട്ട് കിട്ടാന്‍ ലഭിക്കുന്ന കാലതാമസവും. അതിനാല്‍ കുറുപ്പന്തറ മുതല്‍ ഏറ്റുമാനൂര്‍ വരെയുളള ഭാഗം ആദ്യം ഇരട്ടിപ്പിച്ചതിന് ശേഷം അവസാന ഘട്ടത്തില്‍ കോട്ടയം നഗരം ഉള്‍പ്പെട്ട ഭാഗം വികസിപ്പിച്ചാല്‍ മതിയെന്നാണ് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്.
പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ക്ക് പുതിയ സമയക്രമം വന്നതോടെ തിരുവനന്തപുരം-എറണാകുളം സമ്പൂര്‍ണ്ണ ഇരട്ടപാത 2021-ല്‍ മാത്രമെ സാധ്യമാകൂ എന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. ഇരട്ടപാത സാധ്യമായെങ്കില്‍ മാത്രമെ ട്രെയിനുകളുടെ സമയം തെറ്റിയുള്ള ഓട്ടത്തിന് പരിഹാരമാവുകയുള്ളു. ക്രോസിങിന് പിടിച്ചിടുന്നത് ട്രെയിനുകള്‍ അനിശ്ചിതമായി വൈകുന്നത് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്്. പാളം അറ്റകുറ്റപ്പണിയുടെ പേരില്‍ എട്ട് പാസഞ്ചറുകള്‍ റദ്ദാക്കിയതോടെ സ്ഥിരം ട്രെയിന്‍ യാത്രക്കാര്‍ ബസ്സുകളിലേക്ക് തിരി്ച്ച് വന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: