കമ്പംമെട്ട്: ഉടുമ്പന്‍ചോല എക്സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കമ്പംമെട്ട് മന്തിപ്പാറ തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നും പടുതാക്കുളത്തില്‍ സൂക്ഷിച്ചിരുന്ന 3000 ലിറ്ററോളം കോടയും വാറ്റുപകരണങ്ങളും പിടികൂടി. ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി വാറ്റുന്നതിന് പാകപ്പെടുത്തിയ കോടയാണ് പിടികൂടി നശിപ്പിച്ചത്.
മൂന്ന് മീറ്റര്‍ നീളവും 1.5 മീറ്റര്‍ വീതിയും ഒരു മീറ്റര്‍ ആഴവുമുള്ള കുഴിയിലാണ് വാറ്റുന്നതിന് പാകമായ കോട കണ്ടെത്തിയത്. ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി വന്‍തോതില്‍ ചാരായ വാറ്റ് നടക്കുന്നുവെന്ന് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ എ.ജി. പ്രകാശിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ കെ.ബി. ബിനുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കോട കണ്ടെത്തിയത്. ഇതിന് മുമ്പും ചാരായം വാറ്റി ശേഖരിച്ചിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിശോധനകളില്‍ സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥരായ എം.പി. പ്രമോദ്, ലിജോ ഉമ്മന്‍, ജെ. പ്രകാശ്, രതീഷ് കുമാര്‍, ഷനേജ് കെ., സജിത്കുമാര്‍, അരുണ്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: