കാഞ്ഞാര്‍: ഇലവീഴാപൂഞ്ചിറ സന്ദര്ശിക്കുവാനെത്തിയ തൊടുപുഴ സ്വദേശികള്‍ക്ക് നേരെ ഓട്ടോറിക്ഷ ഡ്രൈവറുടേയും സഹായിയുടേയും മര്‍ദ്ദനം. ഇന്നലെ വൈകിട്ട് 5 മണിയോടെ ചക്കിക്കാവിന് സമീപമാണ് തൊടുപുഴ സ്വദേശി സന്തോഷ് ബാബു സുഹൃത്ത് ശങ്കര്‍ ചിന്നസ്വാമി എന്നിവര്‍ക്ക് നേരെ അക്രമം ഉണ്ടായത്. ബൈക്കില്‍ പൂഞ്ചിറയിലേക്ക് പോയ ഇവര്‍ വഴി മോശമായതിനാല്‍ കൂവപ്പള്ളിക്ക് സമീപം ബൈക്ക് വച്ച് നടന്നു പോകുമ്പോള്‍ പൂഞ്ചിറയ്ക്കു പോകുകയായിരുന്ന ഗഘ 38 ഉ5302 നമ്പര്‍ ഓട്ടോറിക്ഷ ഇവരുടെ അടുത്ത് നിര്‍ത്തി ഓട്ടോയില്‍ കയറുവാന്‍ പറഞ്ഞു.
തങ്ങള്‍ നടന്ന് വന്നോളാം എന്ന് പറഞ്ഞിട്ടും നിര്‍ബന്ധിച്ച് ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി. ഇലവീഴാപൂഞ്ചിറ കാണണമെങ്കില്‍ പണം തരണമെന്ന് ആവശ്യപ്പെട്ടു. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ വണ്ടി നിര്‍ത്തി ഇവരെ മര്‍ദ്ദിക്കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍ പ്രിന്‍സ് ജോണ്‍സണും സഹായിയുമാണ് മര്‍ദ്ദിച്ചത്. ബ്രാഹ്മണനായ ശങ്കറിന്റെ കഴുത്തിന് കുത്തി പിടിച്ച് പൂണൂല് വലിച്ച് പൊട്ടിച്ചു. തടയാന്‍ ശ്രമിച്ച സന്തോഷ് ബാബുവിനെ മര്‍ദ്ദിച്ചു. ഈ സമയം മറ്റൊരു ഓട്ടോറിക്ഷ ഇതുവഴി വന്നു.
അതില്‍ ഉള്ള വര് ഇടപെട്ടാണ് അക്രമികളില്‍ നിന്നും ഇവരെ രക്ഷിച്ചത്. കേട്ടാല്‍ അറപ്പുളവാകുന്ന അസഭ്യവര്‍ഷവും ഇവര്‍ നടത്തി.ഇലവീഴാപൂഞ്ചിറയിലെത്തുന്നവരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഒരു സംഘം ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അക്രമത്തിന് വിധേയരായ സന്തോഷ് ബാബുവും, ശങ്കറും കാഞ്ഞാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: