തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിന് മത്സ്യബന്ധന ബോട്ടുകളുടെ സഹകരണത്തോടെ മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ നേതൃത്വത്തില്‍ കടലില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ തീരുമാനം. ചെറിയ സംഘങ്ങളായി തിരിഞ്ഞ് ഗോവ തീരം വരെ തെരച്ചില്‍ നടത്താനാണ് ആലോചന. കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിന് അരിച്ചുപെറുക്കുമെന്ന് മത്സ്യത്തൊഴിലാളി സംഘടന, ബോട്ട് ഓണേഴ്സ് അസോസിയേഷന്, ലത്തീന്‍ സഭ തുടങ്ങിയവയുടെ പ്രതിനിധികളുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
200 മത്സ്യബന്ധന ബോട്ടുകളെങ്കിലും ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ബോട്ടുടമകളോട് ആവശ്യപ്പെട്ടു. ദുരന്തത്തിനു ശേഷം തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയതാണ് മുഴുവന്‍ ബോട്ടുകളും രംഗത്തിറക്കുന്നതിന് പ്രതിബന്ധമെന്ന് ബോട്ടുടമ സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. തെരച്ചിലുമായി സഹകരിക്കാന്‍ ബോട്ടുകളില്‍ തൊഴിലാളികളെ എത്തിക്കുന്നതിന് മത്സ്യത്തൊഴിലാളി സംഘടനകള്‍ മുന്‍കൈയെടുക്കും.
കാണാതായവരുടെ പുതിയ കണക്കുമായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 300 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് പുതിയ ഔദ്യോഗിക കണക്ക്. പോലീസ്, ഫിഷറീസ്, ദുരന്തനിവാരണ വകുപ്പുകള്‍ നല്കിയ വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് പുതിയ കണക്ക് പുറത്തുവിട്ടത്.
കാണാതായവരുടെ കൃത്യമായ കണക്ക് ക്രിസ്മസിന് ശേഷമേ വ്യക്തമാകൂവെന്നാണ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞത്. ചെറുവള്ളങ്ങളില്‍ പോയവരെക്കുറിച്ച് സര്‍ക്കാരും ലത്തീന്‍ സഭയുമൊക്കെ പറയുന്നത് ഒരേ കണക്കു തന്നെയാണ്. വലിയ ബോട്ടുകളില്‍ പോയവരെക്കുറിച്ചാണ് കൃത്യമായ കണക്കില്ലാത്തത്. ഇവര്‍ ക്രിസ്മസിന് ശേഷം തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. വീട്ടുകാരും ബന്ധുക്കളും അങ്ങനെ തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: