ന്യൂദല്‍ഹി: ഗുജറാത്തും ഹിമാചല്‍പ്രദേശും ആര് നേടുമെന്ന് ഇന്നറിയാം. രാവിലെ ഒന്‍പത് മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. പതിനൊന്ന് മണിയോടെ ആദ്യഫലസൂചനകള്‍ ലഭ്യമാകും. ഇരുസംസ്ഥാനങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താനും ഹിമാചല്‍ കോണ്‍ഗ്രസില്‍നിന്നു പിടിച്ചെടുക്കാനും സാധിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഇരു സംസ്ഥാനങ്ങളിലും വിജയപ്രതീക്ഷ അവസാനിപ്പിച്ച കോണ്‍ഗ്രസ് ഗുജറാത്തില്‍ വോട്ട് ശതമാനം ഉയര്‍ത്താന്‍ സാധിക്കുമെന്ന വിലയിരുത്തലിലാണ്. രണ്ടിടത്തും എക്സിറ്റ് പോളുകള്‍ ബിജെപിക്ക് വിജയം പ്രവചിച്ചിക്കുന്നു. ഗുജറാത്തില്‍ ഭരണം നിലനിര്‍ത്തിയാല്‍ ബംഗാളില്‍ ഇടതുപക്ഷത്തിനു ശേഷം ആറ് തവണ തുടര്‍ച്ചയായി ജയിക്കുന്ന കോണ്‍ഗ്രസിതര പാര്‍ട്ടിയെന്ന ബഹുമതി ബിജെപിക്ക് ലഭിക്കും.
രാജ്യം ഏറ്റവുമധികം ചര്‍ച്ച ചെയ്ത തെരഞ്ഞെടുപ്പുകളിലൊന്നാണ് ഗുജറാത്തിലേത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും നാട്ടില്‍ വിജയിക്കേണ്ടത് ബിജെപിക്ക് അഭിമാന പ്രശ്നം. അധ്യക്ഷനായി ചുമതലയേറ്റ രാഹുലിന് ആദ്യത്തെ പരീക്ഷണമാണ് തെരഞ്ഞെടുപ്പു ഫലം. പട്ടേല്‍ സമരനേതാവ് ഹര്‍ദ്ദിക്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂര്‍, കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കുന്ന ദളിത് നേതാവ് ജിഗ്നേഷ് മേവാനി എന്നിവരുടെ ജനസമ്മതിയും തെരഞ്ഞെടുപ്പ് ഫലത്തില്‍ വ്യക്തമാകും.
വികസനവും മോദിയും ഭരണത്തുടര്‍ച്ച ഉറപ്പാക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ഹര്‍ദ്ദിക് പട്ടേലിലാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. കാലങ്ങളായി ബിജെപിക്കൊപ്പമുള്ള പട്ടേല്‍ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ ഹര്ദ്ദിക്കിനാകുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്. വോട്ടിങ് യന്ത്രത്തിനെതിരെ തുടര്‍ച്ചയായി ഉന്നയിക്കുന്ന ആരോപണം ഹര്‍ദ്ദിക് ഇന്നലെയും ആവര്‍ത്തിച്ചു. പട്ടേല്‍ ഭൂരിപക്ഷ പ്രദേശങ്ങളില്‍ മെഷീനുകള്‍ ചോര്‍ത്താന്‍ ബിജെപി സോഫ്റ്റ്വെയര് എന്‍ജിനീയര്‍മാരെ വാടകയ്ക്കെടുത്തുവെന്നാണ് പുതിയ ആരോപണം. പട്ടേല്‍ വോട്ടുകളെ സ്വാധീനിക്കാന്‍ സാധിച്ചില്ലെന്ന തിരിച്ചറിവാണ് ഹര്‍ദ്ദിക്കിന്റെ പ്രസ്താവനയ്ക്ക് പിന്നിലെന്നു വിലയിരുത്തപ്പെടുന്നു.
ഹിമാചല്‍ നഷ്ടപ്പെട്ടാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം അഞ്ചായി ചുരുങ്ങും. പുതുച്ചേരി, പഞ്ചാബ് എന്നിവയ്ക്ക് പുറമെ അടുത്ത വര്‍ഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മിസോറാം, മേഘാലയ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളാണ് കോണ്‍ഗ്രസ് ഭരണമുള്ളത്. ഹിമാചലില്‍ എക്സിറ്റ് പോളുകളുടെ പ്രവചനത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രേംകുമാര്‍ ധൂമല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: