തിരുവനന്തപുരം/ഇടുക്കി: ഇടുക്കിയിലെ നെടുങ്കണ്ടത്ത് ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സിപിഎമ്മുകാര്‍ സ്ഥാപിച്ച ഫ്ളക്സ് ദേശീയ തലത്തില്‍ പാര്‍ട്ടിക്കു നാണക്കേടായി. ഏകാധിപത്യത്തിന്റെ പര്യായമെന്നു വിശേഷിപ്പിക്കുന്ന ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ചിത്രം പതിച്ച ഫ്ളക്സാണ് സ്ഥാപിച്ചത്.
ലോകത്തെ ഏതു നിമിഷവും യുദ്ധത്തിലേക്കു നയിച്ചേക്കാവുന്ന ഉത്തര കൊറിയന്‍ പ്രസിഡന്റിന്റെ ചിത്രത്തിലൂടെ പാര്‍ട്ടി എന്ത് സന്ദേശമാണ് പകര്‍ന്നു നല്‍കുന്നതെന്നും ചോദ്യമുയരുന്നു. സ്വന്തം കുടുംബാംഗങ്ങളെ പോലും ക്രൂരമായി കൊലചെയ്ത വ്യക്തിയെന്ന ആരോപണം നേരിടുന്ന കിം ജോങ് ഉന്നിന്റെ ചിത്രം സമ്മേളന പ്രചരണാര്‍ത്ഥം സ്ഥാപിച്ചത് കടുത്ത അമര്‍ഷത്തിനും കാരണമായി.
നെടുങ്കണ്ടം ടൗണിലും സമീപത്തായുള്ള താന്നിമൂടിലും പാമ്പാടുംപാറ ലോക്കല്‍ കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം ബോര്‍ഡ് സ്ഥാപിച്ചത്.
ബിജെപി ദേശീയ വക്താവ് സാംബിത് പത്ര ട്വിറ്ററിലൂടെ ഇതിനെ പരിഹസിച്ചു. ‘കിം ജോങ് ഉന്‍ സിപിഎമ്മിന്റെ പോസ്റ്ററില്‍ ഇടം നേടിയിരിക്കുന്നു, കേരളത്തെ കുരുതിക്കളമാക്കിയവരില്‍ നിന്ന് ഇതില്‍ കൂടതലൊന്നും പ്രതീക്ഷിക്കാനില്ല. ഇനി ബിജെപി, ആര്‍എസ്എസ് ഓഫീസുകളിലേക്ക് മിസൈലുകള്‍ വിടാനുള്ള പദ്ധതികളൊന്നും സിപിഎമ്മുകാര്‍ക്കില്ലെന്ന് പ്രതീക്ഷിക്കാം’- ഇങ്ങനെയായിരുന്നു സാംബിത് പത്രയുടെ ട്വീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: