കൊച്ചി: വിദ്യാര്‍ത്ഥിനിയെ സ്കൂളില്‍ വച്ച് പരസ്യമായി കെട്ടിപ്പിടിച്ച സഹപാഠിയായ ആണ്‍കുട്ടിയെ സ്കൂളില്‍ നിന്ന് പുറത്താക്കിയ പ്രിന്‍സിപ്പലിന്റെ നടപടി റദ്ദാക്കാനാവില്ലെന്നു ഹൈക്കോടതി. സ്വന്തം സ്കൂളിലെ അച്ചടക്കവും സദാചാരവും നിലനിര്‍ത്താന്‍ പ്രിന്‍സിപ്പല്‍ സ്വീകരിച്ച നടപടിയില്‍ ബാലാവകാശ കമ്മിഷന് ഇടപെടാനാവില്ലെന്ന് ഉത്തരവ് പറയുന്നു.
ഈ വിദ്യാര്‍ത്ഥിയെ തുടര്‍ന്നു പഠിക്കാന്‍ അനുവദിക്കണമെന്ന ബാലാവകാശ കമ്മിഷന്റെ ഉത്തരവ് ചോദ്യം ചെയ്ത് പ്രിന്‍സിപ്പല്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്. അച്ചടക്ക നടപടിയില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ സിംഗിള്‍ ബെഞ്ച് ആരോപണവിധേയനായ കുട്ടി വിദ്യാര്‍ത്ഥിനിയുമൊത്തുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിച്ചത് സ്കൂളിന്റെ സല്‍പേരിന് കളങ്കമുണ്ടാക്കുമെന്ന് വിലയിരുത്തി.
ജൂലായ് 21 നാണ് സ്കൂള്‍ കലാമേളയില്‍ പാട്ടുപാടിയ സഹപാഠിയെ പ്ലസ് ടു വിദ്യാര്‍ത്ഥി പരസ്യമായി കെട്ടിപ്പിടിച്ചത്. സംഭവം അച്ചടക്കത്തിന് വിരുദ്ധമെന്ന് വിലയിരുത്തി രക്ഷിതാക്കളെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. ഇതിനിടെ വിദ്യാര്‍ത്ഥിനിയുമൊത്തുള്ള ഫോട്ടോകള്‍ ആണ്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഇതു വിവാദമായതോടെ സെപ്തംബര്‍ 11 ന് ഇവരെ സസ്പെന്‍ഡ് ചെയ്തു. ഇതിനെതിരെ ആണ്‍കുട്ടിയുടെ രക്ഷിതാവ് ബാലാവകാശ കമ്മിഷനില്‍ പരാതി നല്കി.
കൂട്ടുകാരിയെ അഭിനന്ദിച്ച് ആശ്ളേഷിച്ചതാണെന്നും ദുഷ്ടലാക്കോടെയല്ലെന്നുമായിരുന്നു പരാതിയിലെ വാദം. തുടര്‍ന്ന് ആണ്‍കുട്ടിയെ പഠിക്കാന്‍ അനുവദിക്കണമെന്ന് കമ്മിഷന് നിര്‍ദേശിച്ചു. ഇതിനെതിരെയാണ് പ്രിന്‍സിപ്പല്‍ ഹൈക്കോടതിയിലെത്തിയത്. ഹര്‍ജി നിലനില്‍ക്കെ നവംബര്‍ 11 ന് ഈ വിദ്യാര്‍ഥിയെ സ്കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു.
വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും പൊതുജനങ്ങളെയും അലോസരപ്പെടുത്തുന്ന സംഭവമാണിത്. അച്ചടക്കം നിലനിര്‍ത്താനുള്ള സ്കൂള്‍ അധികൃതരുടെ നടപടികള്‍ ബാലാവകാശ കമ്മിഷന്റെ അധികാര പരിധിയില്‍ വരില്ല. ദൗര്‍ഭാഗ്യകരമായ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടി സ്വീകരിച്ചതില്‍ അപാകതയില്ലാത്തതിനാല്‍ ഇടപെടുന്നില്ല- ഉത്തരവ് പറയുന്നു. എന്നാല്‍ കുട്ടിയുടെ നടപടി കൗമാര ചാപല്യമെന്ന നിലയില്‍ വിലയിരുത്തി സ്കൂള്‍ അധികൃതര്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് നടപടി പുന:പരിശോധിക്കണമെന്ന ശുപാര്‍ശയും കോടതി മുന്നോട്ടു വച്ചു.
മാര്‍ച്ച് – ഏപ്രിലില്‍ പ്ലസ്ടു പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥിയെന്ന പരിഗണന നല്‍കണം. സ്കൂളിന്റെ നിലവാരവും അന്തസും ഉയര്‍ത്തിപ്പിടിക്കാന്‍ സ്വീകരിച്ച നടപടിയില്‍ പിഴവില്ല. ആണ്‍കുട്ടിയുടെ രക്ഷിതാവില്‍ നിന്ന് ന്യായമായ പിഴ ഈടാക്കാനാവും. ഭാവിയില്‍ ഇത്തരം സംഭവം ഉണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കുമെന്നും സിംഗിള്‍ബെഞ്ച് പറഞ്ഞൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: