ന്യൂദല്‍ഹി: ഇത്രയും മോശപ്പെട്ട, ധൈര്യമില്ലാത്ത ഒരു പ്രധാനമന്ത്രിയെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നായിരുന്നു മുന്‍ കേന്ദ്രമന്ത്രിയും മുന്‍ ബിജെപി നേതാവുമായിരുന്ന അരുണ്‍ ഷൂരി പറഞ്ഞത്. കള്ളപ്പണം വെളുപ്പിക്കാനുള്ള ഏറ്റവും വലിയ പദ്ധതിയായിരുന്നു നോട്ട് അസാധുവാക്കലെന്നും പറയാന്‍ ഷൂരി മടിച്ചില്ല.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തച്ചുതകര്‍ത്തു, രാജ്യം വന്പതനത്തിലാണ് ഇനി ഇതില്‍ നിന്ന് മോചനമില്ല എന്നൊക്കെയാണ് ബിജെപിയുടെ മുന്‍ കേന്ദ്രമന്ത്രിമാരായിരുന്ന യശ്വന്ത് സിന്‍ഹയും ശത്രുഘ്നന്‍ സിന്‍ഹയും പറഞ്ഞത്. മൂവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിക്കുക മാത്രമല്ല വ്യക്തിപരമായി അപഹസിക്കാനും അവഹേളിക്കാനും പോലും മടിച്ചില്ല. പ്രതിപക്ഷവും ചെയ്യാത്ത രീതിയില്‍ അവര്‍ മോദിയോട് വ്യക്തിവൈരാഗ്യം തീര്‍ത്തു. ഗുജറാത്തില്‍ അമ്പേ പരാജയപ്പെടും, വണ്മാന് ഷോയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കും എന്നു തുടങ്ങി പറയാവുന്നതെല്ലാം ഇവര്‍ പറഞ്ഞു.
മഹാരാഷ്ട്രയില്‍ സ്വന്തം നിലനില്പു തന്നെ അപകടത്തിലായ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ നിലപാടും മറ്റൊന്നായിരുന്നില്ല. മോദിയെ സ്ഥാനത്തും അസ്ഥാനത്തും കളിയാക്കിയ ഉദ്ധവ് പാര്‍ട്ടി മുഖപത്രമായ സാമ്നയില്‍ മോദിക്കും കേന്ദ്രത്തിനും എതിരെ പലപ്പോഴും ഉറഞ്ഞുതുള്ളി. ഭരണമുന്നണി അംഗമാണെന്നു ഗൗനിക്കാതെയായിരുന്നു ഇതെല്ലാം. ബിജെപി ഗുജറാത്തില്‍ തോറ്റുതുന്നം പാടുമെന്നും ഉദ്ധവ് പ്രഖ്യാപിച്ചു.
ബിജെപി വിരുദ്ധവികാരം ഗുജറാത്തില്‍ ആഞ്ഞടിക്കുകയാണെന്നും ബിജെപി തോല്ക്കുമെന്നുമാണ് തന്റെയാള്ക്കാര് നടത്തിയ സര്‍വ്വേയില്‍ തെളിഞ്ഞതെന്നും മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്നുള്ള ബിജെപി രാജ്യസഭാ എംപി സഞ്ജയ് കാക്കഡെ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. സര്‍ക്കാരുണ്ടാക്കില്ല, കേവല ഭൂരിപക്ഷം പോലും കിട്ടില്ല. കോണ്‍ഗ്രസ് ഭൂരിപക്ഷത്തിനടുത്ത് എത്തും, കാക്കഡെ പറഞ്ഞു,
ഇവരുടെ വിലയിരുത്തലുകള്‍ക്കുള്ള തിരിച്ചടി കൂടിയാണ് ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് ഫലം. ഇനി ഇവരെന്തു ചെയ്യുമെന്ന് വരും ദിവസങ്ങളില്‍ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: