ഉടുമ്പന്നൂര്‍: കിഴക്കന്‍പാടം-ചാത്തന്മല കോളനി റോഡിന്റെ നിര്‍മ്മാണം പാതിവഴിയില്‍ മുടങ്ങി, ജനങ്ങള്‍ ദുരിതത്തില്‍. റോഡിലൂടെ കാല്‍നടയാത്രക്കാര്‍ക്ക് പോലും നടക്കാന്‍ കഴിയാത്ത സ്ഥിതി. കിഴക്കന്‍പാടം റോഡിന്റെ വശത്ത് റോഡുപണികള്ക്കുള്ള മെറ്റില് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഇറക്കിയിട്ടിരിക്കുന്നത് മൂലം റോഡ് തടസപ്പെട്ടിരിക്കുകയാണ്.
2015ലാണ് നബാര്‍ഡില്‍ നിന്ന് ഒരു കിലോ മീറ്റര്‍ റോഡിന്റെ നിര്‍മ്മാണത്തിനായി 45 ലക്ഷം രൂപ ഫണ്ട് അനുവദിച്ചത്. 2016ല്‍ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വഴി ഈ-ടെണ്ടര്‍ ചെയ്തു. 2016 നവംബറില്‍ കോണ്ട്രാക്ടര് എഗ്രിമെന്റ് വച്ച് പണി ആരംഭിച്ചു. പഞ്ചായത്ത് കോളനിയില്‍ താമസിക്കുന്ന ആളുകളുടെ വീടുകളിലേയ്ക്ക് മണ്ണ് വീഴുന്ന വിധത്തില്‍ റോഡിന്റെ വശം കെട്ടാതെയാണ് റോഡിന്റെ മൂന്നിലൊരുഭാഗം പണി നടത്തിയത്. മഴയെത്തിയതോടെ മണ്ണൊഴുകി പോകുകയും വശമിടിയുകയും ചെയ്തു.
നാട്ടുകാരുടെ പരാതി പ്രകാരം ബ്ലോക്ക് എഇ 2016 ഫെബ്രുവരി മാസത്തില്‍ വീണ്ടും എസ്റ്റിമേറ്റ് തയ്യാറാക്കി അനുവാദത്തിനായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് അയച്ചു. ഇത് മെയ് മാസം വരെ ഇഇയുടെ ഓഫീസില്‍ വച്ച് താമസിപ്പിച്ചു.
ജനങ്ങളുടെ നിരന്തര ഇടപെടല്‍ മൂലം മെയ് മാസത്തില്‍ തന്നെ പ്ലാനിങ് വകുപ്പിലേയ്ക്ക് അനുവാദത്തിനും ഫിനാന്‍ഷ്യല്‍ അനുമതിക്കുമായി ഫയല്‍ അയച്ചെങ്കിലും ഇപ്പോഴും ഫയല്‍ കേരള ഗവ. പ്ലാനിങ് വകുപ്പില്‍ കിടക്കുകയാണ്. റോഡ് നിര്‍മ്മിക്കാനാകില്ല എന്നാണ് അധികൃതര്‍ പരാതിക്കാരെ അറിയിക്കുന്ന വിവരം. സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: