കൊച്ചി: ബിജെപിയുടെ രാഷ്ട്രീയപ്രതിയോഗികള്‍ നടത്തുന്ന പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും കേരളത്തിലുണ്ട്. അത്തരം മാധ്യമങ്ങള്‍ക്ക് വ്യക്തമായ നിലപാടും അഭിപ്രായങ്ങളുമുണ്ടാകാം. എന്നാല്‍ നിഷ്പക്ഷമെന്ന മേനി നടിക്കുന്ന മാധ്യമങ്ങള്‍ പ്രതിയോഗികളെ കടത്തിവെട്ടുന്ന ബിജെപി വിരുദ്ധതയാണ് പ്രകടിപ്പിച്ചത്. മാതൃഭൂമി, മനോരമ പത്രങ്ങളും ചാനലുകള്‍ക്കും പുറമെ ഏഷ്യാനെറ്റ്, ന്യൂസ് 18 എന്നീ ചാനലുകളും ചേര്‍ന്ന് ബിജെപിയെ ഗുജറാത്തില്‍ തോല്‍പ്പിച്ചേ അടങ്ങൂ എന്ന വാശിയിലായിരുന്നു.
മാതൃഭൂമിയുടെ ആസ്ഥാന അവതാരകരായ വേണുവും സ്മൃതി പരുത്തിക്കാടും ഹാഷ്മിയും അവരുടെ ബിജെപി വിരുദ്ധജ്വരം ചര്ച്ചയ്ക്കെത്തുന്നവരില് അടിച്ചേല്‍പ്പിക്കാനാണ് ശ്രമിച്ചത്. അതേസമയം ഗുജറാത്തിലേക്ക് നിയോഗിച്ച റിപ്പോര്‍ട്ടര്‍മാരായ മധുവും ജയപ്രകാശും ബിജെപി തകര്‍ന്നടിയുന്നു എന്നാവര്‍ത്തിക്കുകയായിരുന്നു. ഇവരുടെ ബിജെപി വിരോധവും കോണ്‍ഗ്രസ് വിധേയത്വവും വിളമ്പിയപ്പോള്‍ പ്രേക്ഷകര്‍ക്ക് അസഹ്യതയാണനുഭവപ്പെട്ടത്. മനോരമ ചാനലിന്റെ ഷാനിയും അയ്യപ്പദാസും ചര്‍ച്ചയ്ക്കെത്തിയ ബിജെപി നേതാക്കളെയും വക്താക്കളെയും അവഹേളിക്കാന്‍ അവസരം കണ്ടെത്തുകയായിരുന്നു. ഏഷ്യാനെറ്റും ഒട്ടും പിന്നിലല്ല. തിരുവനന്തപുരത്തിരുന്ന് ജിമ്മിയും ദല്‍ഹിയില്‍ നിന്ന് പ്രശാന്ത് രഘുവംശവും ഇതാ ബിജെപി മൂടടക്കം തകര്‍ന്നു വീഴുന്നു എന്നാണ് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നത്.
മേല്‍പ്പറഞ്ഞ ചാനലുകളും പത്രങ്ങളും കഠിനാദ്ധ്വാനം നടത്തിയതുകൊണ്ടുമാത്രം കോണ്‍ഗ്രസിന് ‘അഭിമാനകരമായ തോല്‍വി’ ഗുജറാത്തില്‍ സംഭവിച്ചു. സീറ്റും വോട്ടും കൂടി. ബിജെപിക്ക് സീറ്റ് അല്‍പ്പം കുറഞ്ഞെങ്കിലും ആറാംതവണയും വിജയിച്ച് ഭരണം നിലനിര്‍ത്തിയത് ചാനലുകള്‍ക്ക് വിഷയമല്ല. പീപ്പിള്‍ ടിവിയെയും മീഡിയ വണ്ണിനെയും മറികടക്കാന്‍ ഇവര്‍ കഠിനാദ്ധ്വാനം നടത്തുമ്പോഴും ബിജെപിയുടെ അടിത്തറ ഭദ്രമാക്കിയത് ഇവര്‍ അറിഞ്ഞമട്ടില്ല.
അഞ്ചുവര്‍ഷം മുമ്പ് അഞ്ചാംവിജയം നേടിയപ്പോള്‍ ബിജെപിക്ക് 47 ശതമാനം വോട്ടാണ് കിട്ടിയത്. ഇത്തവണ അത് 49 ശതമാനം കടന്നു. കോണ്‍ഗ്രസ് പ്രസിഡന്റായി രാഹുല്‍ സ്ഥാനമേറ്റപ്പോള്‍ മാതൃഭൂമിക്കും മനോരമയ്ക്കും ഏഷ്യാനെറ്റിനും അതൊരാഘോഷമായിരുന്നു. ബിജെപി അധ്യക്ഷനെ താറടിക്കാന്‍ ഇക്കൂട്ടര്‍ നടത്തിയ ആവേശവും രാഹുലിനെ വാഴിക്കാന്‍ നടത്തിയ അത്യുത്സാഹവും പ്രേക്ഷകരെ ബോറടിപ്പിച്ചതേയുള്ളൂ. ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് കൂപ്പുകുത്തി. ബിജെപി മൂന്നില്‍രണ്ട് ഭൂരിപക്ഷം നേടിയിട്ടും അതിവര്‍ക്ക് ചര്‍ച്ചയേ ആയില്ല.
വോട്ടെണ്ണല്‍ തുടങ്ങി മുക്കാല്‍മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം ലീഡ് എന്ന ഫ്ളാഷ് വന്നു. പത്തുമിനിട്ടുപോലും ആ അവസ്ഥയ്ക്ക് ആയുസ്സാണ്ടായില്ല. പക്ഷേ ഈ സമയംകൊണ്ട് ചാനല്‍ കുട്ടപ്പന്മാരുടെ മനസ്സില്‍ പൊട്ടിയ ലഡുവിന് കയ്യും കണക്കുമില്ല. ഇവര്‍ക്കും കൂടിയാണ് അമിത്ഷായും നരേന്ദ്രമോദിയും നന്ദി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: