മാണ്ഡ്യ: സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് കാവേരി നദിയിലെ ജലം കര്‍ണാടക തമിഴ്നാടിന് വിട്ടു കൊടുത്തു തുടങ്ങി. ശനിയാഴ്ച രാത്രി മുതല്‍ 5000 ഘനയടി ജലം കൃഷ്ണരാജസാഗര്‍ ഡാമിലും കബനി റിസര്‍വോയറില്‍ നിന്നും തമിഴ്നാടിന് ലഭ്യമാക്കി തുടങ്ങിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 15 വരെ പ്രതിദിനം 9000 ഘനയടി ജലം തമിഴ്നാടിന് നല്‍കാനായിരുന്നു സുപ്രീംകോടതി നിര്‍ദേശം. ഉത്തരവ് പാലിച്ചില്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ 19-നാണ് കാവേരി നദീജല അതോറിറ്റി യോഗം തമിഴ്നാടിന് 9000 ഘനയടി ജലം നല്കാന് കര്‍ണാടകയ്ക്ക് നിര്‍ദേശം നല്‍കിയത്.
അതേസമയം തമിഴ്നാട്ടിലേക്ക് വെള്ളം വിട്ടുകൊടുക്കാന്‍ തുടങ്ങിയതറിഞ്ഞ് കര്‍ണാടകയുടെ പലഭാഗങ്ങളിലും ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഗെജ്ജാലഗിരിയില് കര്‍ഷകര്‍ ബംഗളുരു-മൈസൂര്‍ ഹൈവേ ഉപരോധിച്ചു. ഉപരോധം നടത്തിയ ജനതാദള്‍-എസ് എംഎല്‍എ സി.എസ് പുട്ടരാജു ഉള്‍പ്പെടെ അന്‍പതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിഷേധം ഭയന്ന് പലഭാഗത്തേക്കും കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രതിഷേധസാധ്യതയുള്ള മേഖലകളില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: