ഹെദരാബാദ്: തെലങ്കാന സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട പ്രക്ഷോഭത്തില്‍ ഒസ്മാനിയ സര്‍വകലാശാല കാമ്പസില്‍ സംഘര്‍ഷം. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലെ ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.
തെലങ്കാന വിഷയത്തില്‍ സംയുക്ത ആക്ഷന്‍ കമ്മറ്റി ഹൈദരാബാദില്‍ ഇന്ന് മാര്‍ച്ച് നടത്താനിരിക്കെ പോലീസ് ഒസ്മാനിയ സര്‍വകലാശാലയില്‍ കനത്ത സുരക്ഷയൊരുക്കിയിരുന്നു. ഇത് മറികടക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെയാണ് പോലീസ് നേരിട്ടത്.
വൈകിട്ട് മൂന്നു മണിക്കാണ് മാര്‍ച്ച് ആഹ്വാനം ചെയ്തിരിക്കുന്നത്. മറ്റ് ജില്ലകളില്‍ നിന്നും മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ആളുകള്‍ എത്തുന്നത് തടയാനായി ഹൈദരാബാദിലേക്കുള്ള നാല്പത് തീവണ്ടികള്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. സബര്‍ബന്‍ തീവണ്ടികളും മള്‍ട്ടി മോഡല്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസും ലോക്കല്‍ തീവണ്ടികളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടും.
അതേസമയം മാര്‍ച്ചില്‍ പങ്കെടുക്കാന്‍ തെലങ്കാന മേഖലയിലെ വിവിധ ജില്ലകളില്‍ നിന്നെത്തുന്നവരെ പോലീസ് അറസ്റ്റ് ചെയ്യുകയാണെന്ന് സംയുക്ത ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ എം. കോദണ്ഡറാം ആരോപിച്ചു. സമാധാനപരമായി മാര്‍ച്ച് നടത്തുന്നതിന് പോലീസും സര്‍ക്കാരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റാലിയില്‍ പങ്കെടുക്കുമെന്ന് എട്ട് കോണ്‍ഗ്രസ് എം.പിമാരും അറിയിച്ചിട്ടുണ്ട്. തെലങ്കാന രാഷ്ട്രസമിതി, സി.പി.ഐ, ബി.ജെ.പി എന്നീ രാഷ്ട്രീയപാര്‍ട്ടികളും വിവിധ സംഘടനകളുമാണ് റാലിയില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: