ഇരിട്ടി: മകളും ഭര്‍ത്താവും ചേര്‍ന്ന് അമ്മയേയും അമ്മയുടെ ജ്യേഷ്ഠത്തിയേയും മര്‍ദ്ദിച്ചതായി പരാതി. അങ്ങാടിക്കടവിലെ കുറ്റാരപ്പള്ളില്‍ അന്നക്കുട്ടി (75) ഇവരുടെ ജ്യേഷ്ഠത്തി കുറ്റിയാനിക്കല്‍ ഏലിക്കുട്ടി (85)എന്നിവരെയാണ് അന്നക്കുട്ടിയുടെ മൂത്തമകള്‍ ബിന്‍സിയും ബിന്‍സിയുടെ ഭര്‍ത്താവ് ബാലനും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി ഉയര്‍ന്നത്. മര്‍ദ്ദനത്തെത്തുടര്‍ന്ന് അവശരായ രണ്ടുപേരെയും ഇരിട്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് എലിക്കുട്ടിയെ വിദഗ്ധ ചികിത്സക്കായി തലശ്ശേരി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞവെള്ളിയാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. ബിന്‍സിയുടേയും ഭര്‍ത്താവിന്റെയും നിരന്തരമായ പീഡനത്തെത്തുടര്‍ന്ന് തന്റെ സ്വത്ത് മുഴുവന്‍ ഇവര്‍ക്ക് എഴുതിക്കൊടുത്തിരുന്നതായി അന്നക്കുട്ടി പറഞ്ഞു. ഇതില്‍ ഏതാനും ചില സ്ഥലത്തെ ആദായം മാത്രം എടുക്കാന്‍ അന്നക്കുട്ടിക്ക് അവകാശം വെച്ചിരുന്നു. ഈ സ്ഥലത്തെ തെങ്ങില്‍ നിന്നും തേങ്ങ പറിക്കാന്‍ ശ്രമിച്ച ബിന്‍സിയെയും ബാലനെയും തടഞ്ഞതാണ് മര്‍ദ്ദനത്തിന് കാരണമായതെന്ന് ഇവര്‍ പറഞ്ഞു. കൊല്ലുമെന്ന് ആക്രോശിച്ചു കൊണ്ട് ബിന്‍സിയും ബാലനും ചേര്‍ന്ന് ആദ്യം അന്നക്കുട്ടിയെയും തുടര്‍ന്ന് എലിക്കുട്ടിയെയും കൈകൊണ്ടു തൊഴിക്കുകയും നടുവിനും വയറിലും മറ്റും ചവിട്ടി വീഴ്ത്തുകയായിരുന്നുവത്രെ. ഇതുസംബന്ധിച്ചു ഇവര്‍ ഇരിട്ടി പോലീസില്‍ മൊഴിയും നല്‍കിയിട്ടുണ്ട്. കലശലായ നടുവേദന ഭേദമാവാഞ്ഞതിനെത്തുര്ന്ന് എലിക്കുട്ടിയെ വിദഗ്ധ ചികിത്സക്കായി തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: