ചെറുപുഴ: തിരുമേനി മുതുവത്ത് ആട്ടിന്‍കുട്ടിയെ അഞ്ജാത ജീവി പിടിച്ചു. പുലിയാണ് പിടിച്ചതെന്ന ആശങ്കയില്‍ നാട്ടുകാര്‍. കഴിഞ്ഞ ദിവസം വിറകുശേഖരിക്കാന്‍ പോയ സ്ത്രീകള്‍ പുലിയെ കണ്ടതായി പറഞ്ഞിരുന്നു. ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് മുതുവത്തെ കൈത്തോട്ടുങ്കല്‍ ബോബിയുടെ ആട്ടിന്‍കുട്ടിയെ കാണാതാകുന്നത്. പുലര്‍ച്ചെ നാലു മണിക്ക് ബോബി റബര്‍ വെട്ടാനായി ആട്ടിന്‍കുട്ടി കൂട്ടിലുണ്ടായിരുന്നുവത്രെ. തിരിച്ചു വരുമ്പോഴാണ് ഇതിനെ കാണാതാകുന്നത്. കൂട്ടില്‍ രക്തമുണ്ടായിരുന്നു. കയര്‍ പൊട്ടിച്ചു കൊണ്ടുപോകുകയായിരുന്നുവെന്ന് കരുതുന്നു. ഇതോടെ പ്രദേശവാസികള്‍ ഭീതിയിലായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം സ്ത്രീകള്‍ കണ്ടത് പുലിയെ ആണെന്ന സംശയം ഇതോടെ ബലപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തില്‍ വനംവകുപ്പധികൃതര്‍, വില്ലേജ് അധികൃതര്‍, പോലീസ് എന്നിവര്‍ നടത്തിയ തെരച്ചിലില്‍ വീടിന്റെ 500 മീറ്റര്‍ അകലെ നിന്നും ആട്ടിന്‍കുട്ടിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. പ്രശ്നം ഗൗരവമുള്ളതാണെന്നും അതിനാല്‍ ബന്ധപ്പെട്ടവര്‍ അടിയന്തിരമായി ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഭയം കാരണം പലരും റബ്ബര്‍ വെട്ടാന്‍ പോകുന്നതിനും കുട്ടികളെ സ്കൂളില്‍ അയക്കുന്നതിനും മടിക്കുകയാണ്. ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ സി.പി.രജനീഷ്, തിരുമേനി വില്ലേജ്, ഓഫീസര്‍ ടി.വി.രാജന്, പെരിങ്ങോം സബ് ഇന്‍സ്പെക്ടര്‍ പി.സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു. നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: