കൊല്ലം: മൂന്നാര്‍ മൗണ്ട് റോയല്‍ കോളേജില്‍ 2016-19 ബാച്ചില്‍ ബിഎസ്സി കാറ്ററിംഗ് ടെക്നോളജിയില്‍ പ്രവേശനം നേടിയ ശേഷം പഠനം ഉപേക്ഷിച്ച വിദ്യാര്‍ത്ഥിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഒരു മാസത്തിനകം തിരികെ നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവയ്ക്കുന്നത് വഴിയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് കോളേജ് അധികൃതര്‍ ഉത്തരവാദിയായിരിക്കുമെന്ന് കമ്മീഷനംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.
ദീര്‍ഘകാലത്തെ കഠിന പ്രയത്നത്താല്‍ വിദ്യാര്‍ത്ഥി കരസ്ഥമാക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവയ്ക്കുന്നത് മനുഷ്യാവാകാശ ലംഘനമാണെന്നും കമ്മീഷന് ഉത്തരവില്‍ പറഞ്ഞു. സര്‍ട്ടിഫിക്കേറ്റ് തടഞ്ഞുവയ്ക്കാന്‍ കോളേജുകള്‍ക്ക് നിയമപരമായി അധികാരമില്ലെന്ന് കേരള ഹൈക്കോടതി ഉത്തരവില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ടെന്നും കമ്മീഷന് ചൂണ്ടികാണിച്ചു.
മഹാത്മാഗാന്ധി സര്‍വകലാശാല ഇക്കാര്യത്തില്‍ കോളേജ് അധികൃതര്‍ക്ക് മതിയായ നിര്‍ദ്ദേശം നല്കണമെും ഉത്തരവില്‍ ആവശ്യപ്പെട്ടു. കൊല്ലം സ്വദേശി വിജയകുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
പ്രവേശന സമയത്ത് സര്‍വകലാശാല അഫിലിയേഷന് ഇല്ലാത്ത മൂന്നാര്‍ കാറ്ററിംഗ് കോളേജിന്റെ പേരിലും വിവിധ ഫീസുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍വകലാശാല കമ്മീഷനെ അറിയിച്ചു. ഇക്കാര്യത്തില്‍ പ്രിന്‍സിപ്പലിന്റെ വിശദീകരണം ലഭിച്ചാലുടന്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും സര്‍വകലാശാലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: