കവരത്തി: ലക്ഷദ്വീപ് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ദ്വീപിന്റെ വികസനത്തിനും ഓഖി ദുരന്തബാധിതർക്ക് അടിയന്തര സഹായത്തിനും കേന്ദ്ര സർക്കാർ ഒപ്പമുണ്ടെന്ന് സമാശ്വസിപ്പിച്ചു. ദുരന്തത്തിൽ ബോട്ടും സ്വത്തുകളും നശിച്ചവരുടെ പ്രതിനിധികളായി കൽപ്പേനിയിൽ നിന്നെത്തിയ അഞ്ചു പേരുമായി മോദി സംഭാഷണം നടത്തി.
സെക്രട്ടറിയറ്റിൽ നടന്ന ഔദ്യോഗിക ചർച്ചയിൽ ദ്വീപിന് ഓഖി വരുത്തിയ നാശ നഷ്ടങ്ങൾ വിലയിരുത്തി. ദ്വീപിന് നൽകാവുന്ന പരമാവധി സഹായങ്ങൾ ലഭ്യമാക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി.
കവരത്തി ഹെലിപ്പാഡിൽ കാലത്ത് 8.15 ന് വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ അഡ്മിനിസ്ട്രേറ്റർ ഫാറൂഖ് ഖാനും ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. വി.ഐ.പി ലോഞ്ചിൽ ബിജെപി ലക്ഷദ്വീപ് ഘടകം നേതാക്കളുമായി മോദി ചർച്ച നടത്തി.
ദ്വീപിലെ സേവന പ്രവർത്തനങ്ങൾക്ക് പാർട്ടി പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ അബ്ദ്ദുൾ ഖാദർ ഹാജി , മുൻ അധ്യക്ഷൻ ഡോ.മുത്തുക്കോയ, ജനറൽ സെക്രട്ടറി സെയ്ദ് മുഹമ്മദ് കോയ, മീഡിയ കൺവീനർ എം. കോയ തുടങ്ങിയവർ കൂടിക്കാഴ്ചയിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: