തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച ലക്ഷദ്വീപ് സന്ദര്‍ശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. ഉച്ചയ്ക്ക് 1.45ഓടെ പ്രത്യേക വിമാനത്തില്‍ എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, മേഴ്സിക്കുട്ടിയമ്മ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ഒ.രാജഗോപാല്‍ എംഎല്‍എ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
തിരുവനന്തപുരത്തെ സ്വീകരണത്തിന് ശേഷം ഹെലികോപ്ടറില്‍ അദ്ദേഹം കന്യാകുമാരിയിലേക്ക് തിരിച്ചു. കന്യാകുമാരിയില്‍ ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിച്ചശേഷം വൈകിട്ട് നാല് മണിക്ക് മോദി തിരുവനന്തപുരത്ത് തിരിച്ചെത്തും. വിമാനത്താവളത്തില്‍ നിന്ന് റോഡ് മാര്‍ഗം പൂന്തുറയിലെത്തുന്ന അദ്ദേഹം 4.40 മുതല്‍ 20 മിനിട്ട് അവിടെ ദുരന്തബാധിതരെയും മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളെയും കാണും.
അഞ്ച് മണിയോടെ തൈക്കാട് ഗസ്റ്റ് ഹൗസിലെത്തി മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാര്‍, പ്രധാന ഉദ്യോഗസ്ഥര്‍ എന്നിവരുമായി 45 മിനിട്ട് കൂടിക്കാഴ്ച നടത്തും. കേരളത്തിന്റെ ആവശ്യങ്ങള്‍ അറിയിക്കാന്‍ സമയം നല്‍കും. തുടര്‍ന്ന് ഗസ്റ്റ് ഹൗസില്‍10 മിനിട്ട് സംസ്ഥാന ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം വൈകിട്ട് ആറിന് ദല്‍ഹിക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: