തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിലെ വാഴ കര്‍ഷകര്‍, വ്യാപാരികള്‍, അക്കാദമി അംഗങ്ങള്‍, യന്ത്രനിര്‍മാതാക്കള്‍, കാര്‍ഷികജൈവ സാങ്കേതികസ്ഥാപനങ്ങള്‍, ഗവേഷകര്‍ എന്നിവരെ ഒരു കുടക്കീഴിലെത്തിച്ച് ഫെബ്രുവരി 17 മുതല്‍ 21 വരെ തിരുവനന്തപുരം കല്ലിയൂരില്‍ ദേശീയ വാഴ മഹോത്സവം സംഘടിപ്പിക്കും. ഇന്ത്യയില്‍ ലഭ്യമാകുന്ന വാഴകളുടെ വൈവിധ്യത്തെക്കുറിച്ചും അവയുടെ വ്യത്യസ്തമാര്‍ന്ന ഉപയോഗങ്ങളെക്കുറിച്ചും വ്യക്തമാക്കുക എന്ന ലക്ഷ്യത്തോടെ
സെന്റര്‍ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സിസ്സ), കല്ലിയൂര്‍ പഞ്ചായത്ത്, മിത്രാനികേതന് കൃഷി വിജ്ഞാനകേന്ദ്രം, യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്സിറ്റിയാല്‍ അംഗീകൃതമായ റീജിയണല്‍ സെന്റര്‍ ഓഫ് എക്സ്പെര്ട്ടീസ്, ഐസിഎആര്‍-നാഷണല്‍ സെന്റര്‍ ഫോര്‍ ബനാന, തിരുച്ചിറപ്പള്ളി, യുനെസ്കോ ന്യൂദല്‍ഹി, ബനാന ഗവേഷണത്തിലും പ്രചാരത്തിലും കേന്ദ്രീകരിച്ചിരിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ എന്നിവരുമായി സഹകരിച്ചാണ് വാഴ മഹോത്സവം സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ സാന്‍സദ് ആദര്‍ശ് ഗ്രാമയോജനയുടെ കീഴില്‍ കല്ലിയൂര്‍ പഞ്ചായത്തിനെ വൈവിധ്യമാര്‍ന്ന വാഴ കൃഷിക്കു ഉതകുന്നതരത്തില്‍ സജ്ജമാക്കാനായി സുരേഷ്ഗോപി എംപി ദത്തെടുത്തിട്ടുണ്ട്.
വാഴയുടെ ശക്തമായ പ്രകൃതിദത്ത നാരുകള്‍ ഫാബ്രിക് നിര്‍മാണത്തിനും അവയുടെ ജൈവവേസ്റ്റുകളായ തൊലി, തണ്ട്, പൂവ് എന്നിവയെ പുനരുപയോഗത്തിനായും തയ്യാറാക്കാം. ഇന്ത്യന്‍ വിപണിയില്‍ വിളവെടുപ്പ് നഷ്ടം 25 മുതല്‍ 40ശതമാനം വരെയാണ്. ദേശീയ സെമിനാര്‍, എക്സിബിഷന്, പരിശീലനപരിപാടികള്‍, കര്‍ഷകസംഗമം തുടങ്ങിയവ ഉള്‍പ്പെടുത്തി ഒരേസമയം വിജ്ഞാനപ്രദവും വിനോദവുമായിട്ടായാണ് മഹോത്സവം നടത്തുന്നതെന്ന് ദേശീയ വാഴ മഹോത്സവം സെക്രട്ടറി ജനറല്‍ ഡോ സി.എസ്. രവീന്ദ്രന് പറഞ്ഞു. വാഴ മഹോത്സവം ഉപഭോക്താവും വില്‍പ്പനക്കാരനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കും പരിശീലനങ്ങള്‍ക്കും ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍ക്കും ഛായാഗ്രഹണ മത്സരങ്ങള്‍ക്കും സാംസ്കാരിക പരിപാടികള്‍ക്കും വിവിധയിനം മത്സരങ്ങള്‍ക്കും വേദിയാകുമെന്ന് സിസ്സ ജനറല്‍ സെക്രട്ടറി ഡോ സി. സുരേഷ്കുമാര്‍ പറഞ്ഞു.
തദ്ദേശ ജൈവവൈവിധ്യം സംരക്ഷിക്കുക, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, വാഴയുടെ പോഷക, ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അവബോധം നല്‍കുക, ഇലകള്‍, തണ്ട് എന്നിങ്ങനെ ഉപയോഗിക്കപ്പെടാതെ പോകുന്ന ഭാഗങ്ങളെ ഉപയോഗപ്പെടുത്തുക, വിതരണ ശൃംഖല ശക്തിപ്പെടുത്തുക, മൂല്യവര്‍ധനവ് സാധ്യമാക്കുക, ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക, ഫലപ്രദമായ കാര്‍ഷികരീതികള്‍ നടപ്പാക്കുക എന്നിങ്ങനെയുള്ള നേട്ടങ്ങളാണ് വാഴ മഹോത്സവം ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: