ആലപ്പുഴ: പാതയോരങ്ങളില്‍ കടകള്‍ ലേലം ചെയ്ത് നല്‍കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പുമായി നിലനില്‍ക്കുന്ന തര്‍ക്കത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ആലപ്പുഴ നഗരസഭ പകപോക്കുന്നത് നഗരവാസികളോട്.
മുല്ലയ്ക്കല് ചിറപ്പു തുടങ്ങിയ ശേഷം പാതയോരങ്ങളില്‍ മാലിന്യം നിറയുകയാണ്. ചിറപ്പ് ലേലത്തിലൂടെ പണം ലഭിക്കാത്തതിനാല്‍ നഗരം വൃത്തിയാക്കാന്‍ ജീവനക്കാരെ നിയോഗിക്കില്ലെന്ന നിലപാടാണ് ഭരണകര്‍ത്താക്കളുടേത്. ആലപ്പുഴയുടെ പൊതു ഉത്സവമായ മുല്ലയ്ക്കല് ക്ഷേത്ര ചിറപ്പ് ബോധപൂര്‍വം അലങ്കോലപ്പെടുത്താനാണ് നഗരഭരണകൂടം ശ്രമിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ മുല്ലയ്ക്കല് സീറോ ജങ്ഷന് മുതല്‍ കിടങ്ങാംപറമ്പ് വരെ ഇന്നലെ രാവിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശൂചീകരിച്ചു. ഇതോടെ മാലിന്യം നിറഞ്ഞ ദുര്‍ഗന്ധപൂരിതമായിരുന്ന മുല്ലയ്ക്കല് തെരുവിന് ശാപമോക്ഷമായി. മുല്ലയ്ക്കല് ചിറപ്പിന് തെരുവ് വൃത്തിയാക്കില്ലെന്ന് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ ആരോഗ്യസ്റ്റാന്ഡിങ് കമ്മറ്റി ചെയര്മാന് മെഹബൂബ് വ്യക്തമാക്കിയിരുന്നു.
മറ്റു സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന്മാര്ക്കും ഇതേനിലപാടാണ് ഉണ്ടായിരുന്നത്. എന്നാല്‍ നഗരസഭാ ചെയര്മാന് ഇതിനെ എതിര്‍ത്തെങ്കിലും കാലങ്ങളായി ചിറപ്പ് ലേലത്തിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ചില കൗണ്‍സിലര്‍മാരുടെ സമ്മര്‍ദ്ദമാണ് ഒടുവില്‍ വിജയം കണ്ടത്. നഗരസഭയുടെ നിഷേധാത്മക സമീപനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: