ആലപ്പുഴ: തീവണ്ടികള്‍ റദ്ദാക്കിയും ദീര്‍ഘദൂര വണ്ടുകള്‍ ഉള്‍പ്പെടെ വൈകിച്ചും റെയില്‍വേ യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ആലപ്പുഴയില്‍ നിന്നു പുറപ്പെടുന്ന ധന്‍ബാദ് എക്സ്പ്രസാണു രണ്ടാഴ്ചയായി വൈകി ഓടുന്നത്. ആലപ്പുഴയില്‍ നിന്ന് 5.55 നു പുറപ്പെടേണ്ട ധന്‍ബാദ് എക്സ്പ്രസ് 90 മിനിറ്റ് വൈകി 7.25നാണു പോകുന്നത്. ഇത് ആലപ്പുഴ, ചേര്‍ത്തല ഭാഗങ്ങളിലെ സ്ഥിരം യാത്രക്കാര്‍ക്കു വലിയ ദുരിതമാകുന്നു. ജോലി സ്ഥലങ്ങളിലേക്കും മറ്റും നിത്യേന യാത്ര ചെയ്യുന്നവര്‍ക്കു പകരം പോകാന്‍ വേറെ ട്രെയിന്‍ ഇല്ല. ഈ ട്രെയിന്‍ ജനുവരി ഒന്നു മുതല്‍ കൃത്യസമയം പാലിക്കുമെന്നും സേലം സ്റ്റേഷനിലെ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതാണ് ട്രെയിനുകളുടെ പുനഃക്രമീകരണത്തിനു കാരണമെന്നുമാണു റെയില്‍വേ അധികാരികളുടെ മറുപടി. എന്നാല്‍ തീവണ്ടി വൈകുമെന്ന് മുന്നറിയിപ്പ് നല്കാന് പോലും റെയില്‍വേയ്ക്ക് കഴിയുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. എറണാകുളം–കായംകുളം പാസഞ്ചര്‍ റദ്ദാക്കിയതും യാത്രക്കാരെ സാരമായി ബാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: