രാജാക്കാട്: പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും സൗകര്യമില്ല, ബോഡിമെട്ടിലെ വിവിധ വകുപ്പുകളുടെ ചെക്പോസ്റ്റ് ഓഫീസുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ ദുരിതത്തില്‍. പൂപ്പാറയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് ബോഡിമെട്ട്. ഇവിടെ നിന്ന് 27 കിലോമീറ്റര്‍ അകലെയാണ് തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂര്‍ പട്ടണത്തിലെത്താം. എല്ലാ കാലത്തും അസഹ്യമായ തണുപ്പും കനത്ത മഞ്ഞും നിറഞ്ഞ അന്തരീക്ഷമാണ് സംസ്ഥാന അതിര്‍ത്തിയിലെ ബോഡിമെട്ടിലേത്. വന, എക്സൈസ് വകുപ്പുകളുടെ ഓഫീസുകളാണ് നിലവില്‍ ഇവിടെ ഉള്ളത്. ജിഎസ്ടി നടപ്പാക്കിയതിന് ശേഷം വാണിജ്യ നികുതി ഓഫീസ് അടച്ചിരുന്നു.
ഇതിന് തൊട്ടടുത്ത് തന്നെയാണ് നാല് ജീവനക്കാര്‍ ജോലിയെടുക്കുന്ന എക്സൈസ് വിഭാഗത്തിന്റെ ചെക്പോസ്റ്റ് ഓഫീസും ബാരിക്കേഡുമുള്ളത്. ഒറ്റനോട്ടത്തില്‍ പെട്ടികടയെന്ന് തോന്നും, ഓഫീസില്‍ തന്നെയാണ് ജീവനക്കാര്‍ വിശ്രമിക്കുന്നതും. രണ്ട് കട്ടിലാണ് ഇവിടെ ആകെയുള്ള ഫര്‍ണീച്ചര്‍. ശുചിമുറിയുടെ അവസ്ഥ ഏറെ പരിതാപകരമാണ്. വേനല്‍ക്കാലമായാല്‍ വെള്ളം കിട്ടാറില്ല. മഴക്കാലത്ത് മലയുടെ മുകളില്‍ നിന്ന് ഹോസില്‍ വെള്ളമെത്തും. മഴയില്‍ ചോര്‍ന്നൊലിക്കുന്ന ഓഫീസില്‍ തണുത്തുവിറച്ചാണ് ജീവനക്കാര്‍ കഴിച്ചുകൂട്ടുന്നത്. ഓഫീസിന്റെ ചുറ്റുപാടും കുറ്റിക്കാട് നിറഞ്ഞതായതിനാല്‍ രാത്രികാലത്ത് ഇഴജന്തുക്കളെ ഭയന്നാണ് ജോലിയും ഉറക്കവും.
ചെറുതെങ്കിലും അത്യാവശ്യം സൗകര്യങ്ങളുള്ള വനംവകുപ്പ് ചെക്ക്പോസ്റ്റും ഇതിന് സമീപത്താണ്. സൗകര്യങ്ങളുണ്ടെങ്കിലും ജീവനക്കാരുടെ എണ്ണം കുറവായതിനാല്‍ ചെക്പോസ്റ്റില്‍ ഡ്യൂട്ടി ലഭിക്കുന്ന ഉദ്യോഗസ്ഥന് അധികജോലി ഭാരമാണ്. വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടിവരുന്നത് ജീവനക്കാരെ മാനസികമായി തളര്‍ത്തുന്നുണ്ട്. ബോഡിമെട്ട്, പൊന്മുടി, ചിന്നക്കനാല്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസുകളില്‍ നിന്നും ഊഴമനുസരിച്ച് രണ്ട് ഉദ്യോഗസ്ഥര്‍ വീതമാണിവിടെ ജോലി ചെയ്യുന്നത്.
വേനലില്‍ കുടിവെള്ളമില്ലാത്തതാണ് ഇവിടെത്തെ പ്രധാന പ്രശ്നം. കാറ്റുവീശിയാല്‍ വൈദ്യുതി മുടങ്ങും. ലാന്റ് ഫോണ്‍ മിക്കപ്പോഴും പണിമുടക്കിലായിരിക്കും. മൊബൈല്‍ ഫോണിനും റേഞ്ച് ലഭിക്കാറില്ല. പുറം ലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലാണ് ഇവിടെ ഡ്യൂട്ടി ലഭിക്കുന്ന ഉദ്യോഗസ്ഥര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: