2018- നെ വരവേല്‍ക്കാന്‍ ലോകമെമ്പാടും ഒരുക്കങ്ങള്‍ തകൃതിയായി നടക്കുമ്പോള്‍ രണ്ടു പുരാതന നഗരങ്ങള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കടന്നുപോകുന്ന വര്‍ഷത്തിലെ അവസാന മാസങ്ങളില്‍ അയോധ്യയും ജറുസലേമും വാര്‍ത്താകേന്ദ്രമായി മാറി. ജൂതരുടെ ആത്മീയ സ്ഥാനമായ ജറുസലേം വാര്‍ത്തകള്‍ സൃഷ്ടിച്ചത് ട്രംപ് ഭരണകൂടം ഇസ്രായേലിലെ അമേരിക്കന്‍ എംബസി ടെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റിയപ്പോഴാണ്.
രാമജന്മഭൂമി-ബാബ്റി മസ്ജിദ് കേസ് കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ച അവസരത്തിലാണ് ഹൈന്ദവരുടെ പുണ്യസ്ഥലിയായ അയോധ്യ പൊതുജനങ്ങള്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചാ വിഷയമായത്. അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകള്‍ സുപ്രീംകോടതിയുടെ പരിഗണനയ്ക്കായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏഴുവര്‍ഷമാകുന്നു.
അയോധ്യയും ജറുസലേമും ഭൂഗോളത്തിന്റെ വ്യത്യസ്തമായ രണ്ടു പ്രദേശങ്ങളിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും അവയ്ക്കു പൊതുവായ ചില കാര്യങ്ങളുണ്ട്. തുടരെ തുടരെ നിരവധി ആക്രമണകാരികളുടെ അധിനിവേശങ്ങള്ക്കിരയായി മാറിയിരുന്നു ഈ രണ്ടു സ്ഥലങ്ങളും. തങ്ങളുടെ മതഗ്രന്ഥങ്ങളില്‍നിന്ന് ആവേശം കൊണ്ടവരുടെ ആക്രമണങ്ങള്‍ ഈ രണ്ടു പട്ടണങ്ങളെ പലതവണ തകര്‍ത്തെറിഞ്ഞു. എത്ര കഠിനമായ അഗ്നിപരീക്ഷകളെയാണ് ഈ രണ്ടു നഗരങ്ങളും നേരിടാതിരുന്നിട്ടുള്ളത്!
അയോധ്യയുടെ ചരിത്രം ശ്രീരാമചന്ദ്രന്റെ ജനനത്തിനും എത്രയോ പിറകിലേക്ക് നീണ്ടുകിടക്കുന്നു. അയോധ്യയെപ്പോലെ തന്നെ, കാലങ്ങള്‍ക്കപ്പുറത്തേക്കുള്ള ചരിത്രം ജറുസലേമിനും സ്വന്തമായുണ്ട്. ദൈവം സൃഷ്ടിച്ച ആദ്യ മാനവനായ ആദം തന്റെ ജീവിതകാലം മുഴുവന്‍ ജറുസലേമിലായിരുന്നുവത്രെ കഴിച്ചുകൂട്ടിയത്.
രേഖപ്പെടുത്തപ്പെട്ട ചരിത്രപ്രകാരം ജറുസലേം ആക്രമിക്കപ്പെട്ടത് 52 തവണയാണ്. 44 തവണ കൈയടക്കപ്പെട്ടു. 23 തവണ കീഴടക്കപ്പെടുകയും ചെയ്തു. ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടോടെ ജറുസലേം ക്രൈസ്തവരുടെ പ്രധാന സ്ഥലമായി മാറി. കോണ്സ്റ്റാന്റൈന് ചക്രവര്‍ത്തി ജറുസലേമിനെ ഒരു ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുകയും, ജൂതന്മാരെ നഗരത്തില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കുകയും ചെയ്തു.
ക്രിസ്തുവര്‍ഷം 638 ല്‍ ആദ്യ ഖലീഫയായിരുന്ന ഉമര്‍ ഇബ്ന് അത്ഖത്താബിന്റെ നേതൃത്വത്തില്‍ മുസ്ലിങ്ങള്‍ ഈ നഗരം പിടിച്ചെടുത്തു. 1099 ജൂലായില്‍ നടന്ന ഒന്നാം കുരിശുയുദ്ധത്തില്‍ നഗരം കീഴടക്കപ്പെടുകയും, അവിടുത്തെ മുസ്ലിങ്ങളും ജൂതന്മാരുമായ എല്ലാവരും കൊലചെയ്യപ്പെടുകയും ചെയ്തു. 1517 ആകുമ്പോഴേക്കും ജറുസലേം ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ കീഴിലായി. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്കുശേഷം ബ്രിട്ടീഷുകാരുടെ കൈകളിലായി ഈ പട്ടണം.
ഇന്ത്യയിലും പുറത്തുമുള്ള ഹിന്ദുക്കള്‍ക്കിടയില്‍ ശ്രീരാമചന്ദ്രനും അയോധ്യയും എപ്രകാരമാണോ വ്യാപിച്ചിരിക്കുന്നത് അതേപ്രകാരം ജൂതന്മാരുടെ ആചാരങ്ങളുടെയും സ്വത്വത്തിന്റെയും കേന്ദ്രബിന്ദുവാണ് ജറുസലേം. ചില ജൂത ആചാരങ്ങള്‍ നമുക്കൊന്നു നോക്കാം.
വിവാഹ പന്തലിലേക്ക് കയറുന്നതിന് മുന്‍പ് വരന് ഒരു നുള്ളു ചാരം നെറ്റിയില്‍ തൊടുന്ന പതിവുണ്ടിവിടെ. ഇത് ഒരു പ്രതീകാത്മകമായ ഓര്‍മപ്പെടുത്തലിനു വേണ്ടിയാണത്രെ. ജറുസലേമിനെ തകര്‍ച്ചയില്‍നിന്ന് വീണ്ടെടുക്കുന്ന മഹത്തായ ദൗത്യം തന്റെ വ്യക്തിപരമായ സന്തോഷങ്ങള്‍ക്കിടയിലും മറന്നുപോകാതിരിക്കണം എന്ന ഉദ്ദേശ്യമാണത്രെ ഈ ആചാരത്തിനു പിറകിലുള്ളത്.
വളരെ പഴക്കമുള്ള മറ്റൊരു ആചാരം ഇതാണ്. ഓരോരുത്തരുടെയും വീടിന്റെ മുന്‍വാതിലിന്റെ എതിര്‍വശത്തുള്ള ഉള്ച്ചുമര് ചായം പൂശാതിരിക്കുന്ന പതിവുണ്ടവിടെ. ആക്രമണകാരികളുടെ കൈകളാല്‍ ക്ഷേത്രങ്ങളും ജറുസലേം പട്ടണവും പലതവണ തകര്‍ക്കപ്പെട്ടതിന്റെ സ്മരണയായാണ് ഇങ്ങനെ ചെയ്യുന്നതത്രെ.
ബൈബിള്‍ പ്രകാരം, ജൂത ക്ഷേത്രങ്ങള്‍ നിലനിന്നിരുന്നത് ടെമ്പിള്‍ മൗണ്ടിലായിരുന്നു. ജൂതവിശ്വാസപ്രകാരം സോളമന് രാജാവും പത്രന് ദാവീദും ചേര്‍ന്നാണ് ആദ്യത്തെ ക്ഷേത്രം പണിതത്. ക്രിസ്തുവിന് മുന്‍പ് 957 ല്‍ ആയിരുന്നുവത്രെ ഇത്. ആ ക്ഷേത്രം 586 ബിസിയില്‍ ബാബിലോണിയന്‍ അക്രമികള്‍ തകര്‍ത്തുകളഞ്ഞു. പിന്നീട് 516 ബിസിയില്‍ സെറു ബാബേലിന്റെ ആശീര്‍വാദത്തോടെ രണ്ടാമത്തെ ക്ഷേത്രം പണികഴിപ്പിക്കപ്പെട്ടു. അത് മണ്ണോടു മണ്ണ് ചേര്‍ത്തത് റോമന്‍ സാമ്രാജ്യമായിരുന്നു- ക്രിസ്തുവര്‍ഷം 70 ല്‍. മൂന്നാമത്തേതും അവസാനത്തേതുമായ ക്ഷേത്രം അവിടെത്തന്നെ ഉയര്‍ത്തുമെന്ന് പരമ്പരകളായി ജൂതന്മാര് പ്രതിജ്ഞയെടുക്കുന്നുണ്ട്.
ജൂതന്മാരെ സംബന്ധിച്ച് പാവനഭൂമിയാണ് ജറുസലേം. ആ സ്ഥലമിരിക്കുന്ന ദിശയിലേക്കാണ് അവര്‍ പ്രാര്‍ത്ഥിക്കാറുള്ളത്. പരമപവിത്രമായി കരുതുന്നതുമൂലം മിക്ക ജൂതന്മാരും ക്ഷേത്രം നിലനിന്നിരുന്ന മലയിലൂടെ നടക്കാറു പോലുമില്ല. അറിയാതെപോലും ദൈവികവും പവിത്രവുമായ സ്ഥാനത്തേക്ക് കടന്നുപോകാതിരിക്കാന്‍ അതീവശ്രദ്ധചെലുത്തുന്നുണ്ട്. അവിടെ ദൈവിക സാന്നിദ്ധ്യം ഇന്നും നിലനില്‍ക്കുന്നുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നു.
ക്രിസ്തുവര്‍ഷം 638 ല്‍ ടെമ്പിള്‍ മൗണ്ട് പിടിച്ചെടുത്ത സുന്നി മുസ്ലിങ്ങള്‍ അത് തങ്ങളുടെ മൂന്നാമത്തെ പുണ്യസ്ഥാനമായി പ്രഖ്യാപിച്ചു. പ്രവാചകനായ മുഹമ്മദ് ജറുസലേമിലെത്തിയെന്നും, ടെമ്പിള്‍ മൗണ്ടില്നിന്നും പ്രവാചകന് സ്വര്‍ഗത്തിലേക്ക് യാത്ര ചെയ്തതെന്നുമാണ് അവരുടെ വിശ്വാസം.
ശ്രീരാമചന്ദ്രന് ജനിച്ചത് അയോധ്യയില്‍ തന്നെയാണെന്നു തെളിയിക്കാന്‍ ഹിന്ദുക്കളോട് ആവശ്യപ്പെടുന്നവര്‍ ഒരിക്കലും പ്രവാചകന് കുതിരപ്പുറത്തേറി സ്വര്‍ഗത്തിലേക്കു യാത്രയായെന്ന ഇസ്ലാമിക വിശ്വാസത്തിനു തെളിവ് ചോദിച്ചിട്ടില്ല.
ഇന്ന് ജറുസലേമില്‍ ജൂതന്മാര്ക്കു പൂര്‍ണനിയന്ത്രണമുണ്ട്. അവരുടെ സംസ്കാരത്തോടും പാരമ്പര്യത്തോടും അവര്‍ക്കുള്ള അചഞ്ചലമായ വിശ്വാസത്തിന്റെയും അര്‍പ്പണത്തിന്റെയും ഫലമായാണതുണ്ടായത്. അവരുടെ ഐക്യബോധവും അതിനു സഹായകമായി. എന്നാല്‍ ഹിന്ദുക്കളുടെ സ്ഥിതിയെന്താണ്? നൂറില്‍പ്പരം വര്‍ഷങ്ങളായി ശ്രീരാമജന്മസ്ഥാനത്ത് ക്ഷേത്രം നിര്‍മിക്കാന്‍ ഐക്യബോധമില്ലാത്ത ഹിന്ദുക്കള്‍ പാടുപെടുന്നു. ഫലമൊന്നും ഉണ്ടാകുന്നുമില്ല.
ശ്രീരാമ ജന്മഭൂമിയില് മഹത്തായ ഒരു ക്ഷേത്രം പണിയണമെന്ന ഹിന്ദുക്കളുടെ ആഗ്രഹം ക്രിസ്ത്യാനികള്‍ക്കോ മുസ്ലിങ്ങള്‍ക്കോ എതിരായിട്ടുള്ള ഒന്നല്ല. 1992 ഡിസംബര്‍ 6 ന് കര്‍സേവകര്‍ തകര്‍ത്ത കെട്ടിടം ആരാധനയ്ക്കായുള്ള പള്ളിയല്ലായിരുന്നു. ഒരു ആക്രമണകാരി കെട്ടിപ്പൊക്കിയ കെട്ടിടമായിരുന്നു. അതും ഈ നാട്ടിലെ ജനങ്ങളെ അപമാനിക്കുവാന്‍ വേണ്ടി നിര്‍മിച്ചത്. 19-20 നൂറ്റാണ്ടുകളുടെ ഏറ്റവും മഹാനായ ചരിത്രകാരനാണ് ആര്‍നോള്‍ഡ് ടോയന്‍ബി. ആസാദ് അനുസ്മരണ പ്രഭാഷണത്തിലെ അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ഉപസംഹരിക്കാം.
”ഇവിടെ സംസാരിക്കുമ്പോള്‍ ചില ചിത്രങ്ങള്‍ എന്നില്‍ മിന്നിമറയുന്നു. അതിലൊന്ന് 1920-കളില്‍ പോളണ്ടിലെ വാഴ്സാ നഗരത്തിലെ മുഖ്യചത്വരമാണ്. ഒന്നാം റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് (1614-1915) റഷ്യക്കാര്‍ വാഴ്സയില്‍ ഒരു ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ പള്ളി നിര്‍മ്മിച്ചു. നഗരത്തിന്റെ ഹൃദയഭാഗത്ത്! സ്വതന്ത്ര കാത്തലിക് ക്രൈസ്തവ രാജ്യമായിരുന്ന കാലത്ത് പോളണ്ടിന്റെ തലസ്ഥാനമായിരുന്നു വാഴ്സ.
”റഷ്യക്കാര്‍ക്ക് ആ പള്ളി നിര്‍മ്മാണത്തിന് ഒരു ലക്ഷ്യമുണ്ടായിരുന്നു. പോളണ്ടുകാരുടെ മനസ്സില്‍ റഷ്യക്കാരാണ് തങ്ങളുടെ യജമാനന്മാര് എന്ന ബോധം ഉളവാക്കാനാണ് അവര്‍ അതിലൂടെ ശ്രമിച്ചത്. 1918 ല്‍ സ്വാതന്ത്ര്യം നേടിയ ഉടനെ പോളണ്ടുകാര്‍ ചെയ്തത് അടിമത്തത്തിന്റെ പ്രതീകമായ, റഷ്യക്കാര്‍ നിര്‍മ്മിച്ച പള്ളി തച്ചുതകര്‍ക്കുകയായിരുന്നു.
”ഞാന്‍ അവിടം സന്ദര്‍ശിക്കുന്നതിന് കുറച്ചു ദിവസം മുമ്പാണ് പള്ളി തകര്‍ന്നുവീണത്. റഷ്യന്‍ പള്ളി തകര്‍ത്തതിന് ഞാന്‍ പോളീഷ് സര്‍ക്കാരിനെ കുറ്റം പറയില്ല. മതപരമായ ആവശ്യത്തിനായിരുന്നില്ല റഷ്യ, വാഴ്സയിലെ ആ പള്ളി പണിതത്. അതു തികച്ചും രാഷ്ട്രീയമായ ഒന്നായിരുന്നു. അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ തികച്ചും പ്രകോപനപരമായിരുന്നു.
”വാഴ്സയില്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ നിര്‍മ്മിക്കാന്‍ റഷ്യക്കാരെ പ്രേരിപ്പിച്ച അതേ ചേതോവികാരം തന്നെയാണ് ആ മൂന്ന് പള്ളികള്‍ (കാശി, മഥുര ഉള്‍പ്പെടെ) നിര്‍മ്മിക്കാന്‍ ഔറംഗസേബിനെയും ആവേശം കൊള്ളിച്ചത്. തികച്ചും പ്രകോപനപരമായ രാഷ്ട്രീയ നടപടിയായിരുന്നു രണ്ടും. ഇസ്ലാമിക ഭരണകൂടമാണ് പരമോന്നതമായതെന്നും, ഹിന്ദുക്കളുടെ ഏറ്റവും പുണ്യകേന്ദ്രങ്ങളുടെ മുകളില്‍ പോലും തങ്ങള്‍ അധീശത്വം പുലര്‍ത്തുമെന്ന സന്ദേശം നല്കലായിരുന്നു ആ മൂന്ന് പള്ളികളുടെ നിര്‍മ്മാണത്തിലൂടെ ഔറംഗസീബ് ചെയ്തത്.
”പ്രകോപനപരമായ നടപടികള്‍ കൈക്കൊള്ളുന്നതില്‍ ഔറംഗസേബിനു പ്രത്യേക വൈദഗ്ധ്യംതന്നെയുണ്ടായിരുന്നു. അക്കാര്യത്തില്‍ ഔറംഗസേബും സ്പെയിനിലെ ഫിലിപ്പ് രണ്ടാമനും ഒരേതൂവല്‍ പക്ഷികളാണെന്നു പറയാം. മതവര്‍ഗീയത ആള്‍രൂപം പൂണ്ടവതരിച്ചവരായിരുന്നു ഇവര്‍ രണ്ടുപേരും.
”ഔറംഗസീബ് തന്റെ ജീവിതകാലം മുഴുവന്‍ തന്റെ സ്മരണയ്ക്കായി വലിയ കെട്ടിടങ്ങള്‍ പണിയിപ്പിക്കുന്നതില് മുഴുകി. അതദ്ദേഹത്തിനു ഖ്യാതി നേടിക്കൊടുത്തില്ല. പകരം കുപ്രസിദ്ധി നല്‍കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ പോളണ്ടുകാര്‍ നിങ്ങളേക്കാള്‍ ദയയുള്ളവരാണ്. റഷ്യക്കാരുടെ യശസ്സിനു കളങ്കം ചാര്‍ത്തിയ വാഴ്സയിലെ ഓര്‍ത്തഡോക്സ് പള്ളി അവര്‍ മണ്ണോടു മണ്ണ് ചേര്‍ത്ത് ഇല്ലാതാക്കി. ഔറംഗസേബിനെ കുപ്രസിദ്ധനാക്കുന്ന ആ മൂന്നു പള്ളികളെ നിങ്ങള്‍ ഇപ്പോഴും വെറുതെ വിട്ടിരിക്കുന്നു! ആ മൂന്ന് പള്ളികള്‍ പേരുദോഷമുണ്ടാക്കുന്നത് തീര്‍ച്ചയായും ഹൈന്ദവ പുണ്യസ്ഥലങ്ങള്ക്കല്ല. മറിച്ച് ഔറംഗസീബിനുതന്നെയാണ്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: