ഈ വര്‍ഷത്തെ (22-ാമത്) ചലച്ചിത്രോത്സവത്തിലെ പാസ് അനുവദിച്ചതില്‍ ചലച്ചിത്ര അക്കാദമി തിരിമറി നടത്തുകയുണ്ടായി. നവംബര്‍ 13-ന് ജനറല്‍ ക്വാട്ടയില്‍ ഓണ്‍ലൈനില്‍ പാസിനായി ശ്രമിച്ച ഭൂരിപക്ഷം പേര്‍ക്കും അന്നേദിവസം രാവിലെ 11.30 മണിക്കുശേഷം പാസ് വിതരണം നിര്‍ത്തിവച്ചതായാണ് ഇന്റര്‍നെറ്റിലൂടെ വിവരം കിട്ടിക്കൊണ്ടിരുന്നത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാനത്ത് നേരിട്ട് പോകുകയുണ്ടായി. അവിടെ എത്തിയപ്പോള്‍ പാസ് കിട്ടാനായി ഒരു ബുദ്ധിമുട്ടുമില്ല. എന്നാല്‍, 500 രൂപ കൂടുതല്‍ അടയ്ക്കണം.
ചലച്ചിത്ര അക്കാദമിയുടെ പ്രസിദ്ധീകരണമായ ‘ചലച്ചിത്ര സമീക്ഷ’ മാസികയുടെ വാര്‍ഷിക വരിസംഖ്യ 500 രൂപ അടയ്ക്കുകയാണെങ്കില്‍ പാസ് തരാമെന്ന് പാസ് വിതരണത്തിന് അവിടെ ഇരിക്കുന്നവര്‍ എന്നെ അറിയിച്ചു. 500 രൂപ കൂടുതല്‍ കൊടുത്ത് പാസെടുക്കാന്‍ എന്റെ മനസ്സ് അനുവദിക്കാത്തതിനാല്‍ ഞാന്‍ തിരിച്ചുപോന്നു. പിറ്റേന്ന്, അവിടെ പോയപ്പോഴും ഈ ഏര്‍പ്പാട് തുടരുകയായിരുന്നു. മൂന്നാം ദിവസം ചെന്നപ്പോഴും പാസ് അനുവദിക്കാം ‘സമീക്ഷ’ വരിസംഖ്യ എടുക്കണമെന്ന് അവര്‍ ഡിമാന്റ് വച്ചു. അപ്പോഴും ഞാന്‍ അതിന് വഴങ്ങിയില്ല. എന്നാല്‍ ഈ മൂന്നു ദിവസവും ഈ ഡിമാന്റിന് വിധേയമായി 500 രൂപ കൂടുതല്‍ കൊടുക്കുന്ന നിരവധിപേരെ ഞാനവിടെ കണ്ടു.
ജനറല്‍ ക്വാട്ടയില്‍ അനുവദിക്കപ്പെട്ട 7000 പാസ്സുകളില്‍ ബഹുഭൂരിപക്ഷം പാസുകളും ‘സമീക്ഷ’യ്ക്കായി 500 രൂപ വരിസംഖ്യ വാങ്ങി വില്‍ക്കുകയായിരുന്നു. 13-ന് 11.30 മണിവരെ അനുവദിച്ച പാസുകള്‍ എത്രയെന്ന് തിട്ടപ്പെടുത്തുകയും, അതിനുശേഷം വിറ്റ ജനറല്‍ ക്വാട്ടയിലെ പാസുകള്‍ റദ്ദാക്കിയും അവര്‍ പുനര്‍വിതരണം നടത്തുകയും ചെയ്യുന്നതായിരുന്നു നീതിയുക്തം.
എം. ജോണ്സണ് റോച്ച്, ചൊവ്വര
അയ്യര്‍ക്കും അമ്മയ്ക്കും രണ്ട് നീതി
‘അയ്യര്‍ നാവടക്കണം’ എന്ന തലക്കെട്ടില്‍ ഡിസംബര്‍ 13-ലെ ‘ജന്മഭൂമി’യില്‍ എന്‍.യു.പൈ എഴുതിയ കത്താണ് ഈ കുറിപ്പിനാധാരം. പ്രസ്തുത കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘നീച’നെന്നു വിളിച്ചധിക്ഷേപിച്ച മണിശങ്കരയ്യരുടെ ഹീനമനസ്സിനെ വിമര്‍ശിച്ച് പാര്‍ട്ടിയില്‍നിന്ന് സസ്പെന്റ് ചെയ്ത നടപടിയെ പ്രശംസിക്കുന്നുണ്ട് അദ്ദേഹം.
രാഹുലിന്റെ ജംബൂക കൗശലം മനസ്സിലാക്കാതെയാണ് എന്‍.യു. പൈ പ്രതികരിച്ചതെന്ന് എളുപ്പം മനസ്സിലാക്കാന്‍ കഴിയും. ദിവസങ്ങള്‍ക്ക് മുന്‍പ്, കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അധികാരക്കൈമാറ്റത്തെ, മുഗളരാജാക്കന്മാര്‍ പിന്തുടര്ന്നുപോന്ന മക്കത്തായ സമ്പ്രദായത്തോടുപമിച്ച് പരിഹസിച്ച മണിശങ്കരയ്യരുടെ പ്രസ്താവനയെ രാഹുല്‍ അയ്യര്ക്കെതിരെയെടുത്ത ശിക്ഷാനടപടിയെ ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
സോണിയയില്‍നിന്ന് അധികാരക്കിരീടം ഏറ്റുവാങ്ങി സ്ഥാനാരോഹിതനാവാന് രാഹുല്‍ കാത്തിരിക്കുന്ന വേളയില്‍ അയ്യര്‍ തൊടുത്തുവിട്ട ഒളിയമ്പ് രാഹുലിന് കുറിക്കുകൊണ്ടിട്ടുണ്ടാവണം. അയ്യരോട് പകപോക്കാന്‍ കിട്ടിയ നല്ലൊരവസരം രാഹുല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി. എതിര്‍കക്ഷിയെ വിമര്‍ശിക്കുന്ന അവസരത്തില്‍പ്പോലും താന്‍ സംസ്കാര സമ്പന്നനായ ‘മര്യാദാരാമ’നാണെന്ന് വരുത്തിത്തീര്‍ത്ത് ജനങ്ങളുടെ കയ്യടിവാങ്ങുന്നതോടൊപ്പം തന്റെ സ്ഥാനാരോഹണത്തെ അപഹസിച്ചതിന് അയ്യരോട് പകരം വീട്ടാനും ഈ സന്ദര്‍ഭം,’പപ്പു പ്രയോജനപ്പെടുത്തുകയാണുണ്ടായത്.
സേതു എം. നായര്‍ കരിപ്പോള്, ചെന്നൈ
ജനഹിതം നോക്കി നയംമാറ്റുക
പത്രങ്ങളുടെയും മറ്റു മാധ്യമങ്ങളുടെയും ചുമതല പൊതുജനാഭിപ്രായം സ്വരൂപിക്കുക എന്നതാണല്ലോ. ശരിയും സത്യസന്ധവുമായ വിവരങ്ങള്‍ അവരില്‍ എത്തിക്കുകയാണ് അതിനുവേണ്ടത്. സംഭവങ്ങള്‍ വിവിധ വീക്ഷണകോണുകളില്‍ക്കൂടി കണ്ട് അത് പൊതുജനത്തെക്കൊണ്ട് അംഗീകരിപ്പിച്ച് അവരെ പ്രതികരിക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് പത്രധര്‍മ്മം. അല്ലാതെ ഭരണകൂടത്തെ പിന്തുണച്ച് അവര്‍ ചെയ്യുന്നതെല്ലാം ശരിയാണെന്ന് സമര്‍ത്ഥിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നിഷ്ക്രിയരാക്കുകയല്ല വേണ്ടത്.
‘ഭയകൗടില്യമോഹ’ങ്ങള്‍ക്കെതിരായി പോരാടി ജീവിതം ബലിയര്‍പ്പിച്ച സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയും കെ. പി. കേശവമേനോനുമടക്കം, അവസാനം സ്വന്തം പാര്‍ട്ടിയുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ നിലപാടെടുത്ത് പുറത്താക്കപ്പെട്ട അപ്പുക്കുട്ടന് വള്ളിക്കുന്നുവരെ പത്രധര്‍മ്മം പുലര്‍ത്തിയവരുടെ പട്ടികയില്‍പ്പെടും. ഇതൊന്നും അറിയാത്തവരല്ല ഇന്നത്തെ പത്രക്കാരും ചാനലുകളും. പുത്രവാത്സല്യംകൊണ്ട് അന്ധനായി ദുര്യോധനന്റെ അത്യാചാരങ്ങള്‍ക്ക് കൂട്ടുനിന്ന ധൃതരാഷ്ട്രരെപ്പോലെ പത്രവാത്സല്യംകൊണ്ട് ഭരണകൂടത്തിന്റെ അനാശാസ്യങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ് ഇന്നുള്ളവര്‍ എന്നുമാത്രം.
ലണ്ടനിലെ ഏറ്റവും പഴക്കംചെന്ന ഒരു ഇരട്ടമുറി കെട്ടിടത്തില്‍ യൗവനവും വാര്‍ധക്യവും മാത്രമല്ല ജീവിതംതന്നെ ഹോമിച്ച് കാറല്‍മാര്‍ക്സ് പാവങ്ങളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം തേടി സൃഷ്ടിച്ച ‘മൂലധനവും’ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും വായിച്ചിട്ടല്ല ഇവിടത്തെ ജനം കമ്യൂണിസ്റ്റ് പാര്‍ട്ടിയെ അധികാരത്തിലേറ്റിയത്. സ്വയം ഉണ്ണാതെ മറ്റുള്ളവരെ ഊട്ടിയും, ഉറങ്ങാതെ മറ്റുള്ളവരെ ഉറക്കിയും കഴിയുന്നത്ര സംരക്ഷണം നല്കി നേതാക്കളെ വെള്ളിവെളിച്ചത്തിലെത്തിച്ചത് ഭാവിയില്‍ തങ്ങളുടെ സംരക്ഷകരാകും എന്നുവിചാരിച്ചാണ്. എന്നാല്‍ പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണുവാരിയിട്ട് അവരുടെ ജീവിതം മുട്ടിച്ചുകൊണ്ടിരിക്കുന്ന തോമസ് ചാണ്ടിമാരുടെ സംരക്ഷകരായാണ് അവര്‍ മാറിയത്.
ഇപ്പോള്‍ ”ഈ പാര്‍ട്ടി എന്നെങ്കിലും ശരിയാകും” എന്നു പ്രതീക്ഷിക്കുന്നവരാണ് ഏറെയെങ്കിലും ”ഈ പാര്‍ട്ടി ഒരിക്കലും നന്നാകില്ല” എന്ന വേറിട്ട ശബ്ദങ്ങളും അവിടവിടെ ഉയരുന്നുണ്ട്. അവ പെരുകി ഒരു പെരുംതീയായി പാര്‍ട്ടിയെ നശിപ്പിക്കുന്നതിന് മുന്‍പ് ചുമരെഴുത്തു കണ്ടറിഞ്ഞ് ജനഹിതം നോക്കി നയങ്ങള്‍ മാറ്റുന്നതാണ് ഇടതു പാര്‍ട്ടികള്‍ക്കും ജനത്തിനും നല്ലത്.
കെ.ആര്. ഗോപി, മടുക്കക്കുന്ന്,
കോട്ടയം
പ്രതികരിക്കാൻ ഇവിടെ എഴുതുക: