കണ്ണൂര്‍: സിപിഎം പേരാവൂര്‍ ലോക്കല്‍ കമ്മറ്റിയംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റും പേരാവൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനുമായ സിറാജ് പൂക്കോത്ത് സിപിഎമ്മില്‍ നിന്ന് രാജിവെച്ച് മുസ്ലീം ലീഗില്‍ ചേര്‍ന്നു. ഇന്നലെ രാവിലെ പത്ത് മണിയോടെ പേരാവൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് സിറാജ് തന്റെ പഞ്ചായത്ത് അഗത്വം രാജിവെച്ചു കൊണ്ടുള്ള കത്ത് നല്‍കിയത്. തുടര്‍ന്ന് കണ്ണൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ലീഗില്‍ പ്രവേശിക്കുന്നതായി അദ്ദേഹം അറിയിച്ചു. മുസ്ലീം ന്യൂനപക്ഷ പ്രേമം പറയുന്ന സിപിഎം മതന്യൂനപക്ഷങ്ങളോട് തികഞ്ഞ അസഹിഷ്ണുത വച്ചുപുലര്‍ത്തുന്നതില്‍ യോജിച്ചുപോകാനാവാത്തതിനാലാണ് രാജിയെന്ന് സിറാജ് പൂക്കോത്ത് പറഞ്ഞു. മത വിഷയങ്ങളില്‍ ഉള്‍പെടെ പാര്‍ട്ടി കൈക്കൊള്ളുന്ന നിലപാടിനോട് യോജിക്കുന്നില്ലെന്നും കടുത്ത അവഗണനയാണ് പാര്‍ട്ടിയില്‍ നിന്നും നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിനകത്തു പഞ്ചായത്ത് ഭരണത്തിലുമുള്ള ഗുരുതരമായ പ്രശ്നങ്ങളാണ് സിറാജിനെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചത്.
പാര്‍ട്ടിയില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദമാണ് സിറാജിന് നേരിടേണ്ടി വന്നത്. ബാലസംഘം മുതല്‍ ഇടതുപക്ഷവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു വരികയായിരുന്നു സിറാജ് പൂക്കോത്ത്. ഡിവൈഎഫ്ഐ പേരാവൂര്‍ വൈസ് പ്രസിഡന്റ്, പേരാവൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുമ്പോഴാണ് ഇദ്ദേഹം രാജിവെച്ചത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഉറച്ച വാര്‍ഡില്‍ നിന്നാണ് സിറാജ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന സിപിഎം ഏരിയാ സമ്മേളനത്തിലും സിറാജ് പങ്കെടുത്തിരുന്നു.
സമ്മേളനങ്ങള്‍ നടന്നുവരുന്നതിനിടയ്ക്കുള്ള സിറാജിന്റെ രാജി സിപിഎമ്മിനേറ്റ വലിയ തിരിച്ചടിയാകും. സമീപഭാവിയില്‍ തന്നെ കൂടുതല്‍ പേര് സിപിഎം വിടുമെന്നാണ് ലീഗ് നേതാക്കള്‍ നല്കുന്ന സൂചന. ഇന്ന് രാവിലെ കണ്ണൂരില്‍ മുസ്ലീംലീഗ് ജില്ലാകമ്മറ്റി അക്രമത്തിനെതിരെ സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായ്മയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് സിറാജിന് പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കും. നേതാക്കളായ അന്‍സാരി തില്ലങ്കേരി, അബ്ദുല്‍ കരീം ചേലേരി, അഡ്വ: കെ.മുഹമ്മദലി, കാസിം എന്നിവരോടൊപ്പമാണ് സിറാജ് കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: