ചങ്ങനാശ്ശേരി: നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാര്‍ നിരുത്തരവാദപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം. നഗരത്തില്‍ രാത്രികാല പട്രോളിങ്ങ് നടത്തി മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്ന കൗണ്‍സില്‍ തീരുമാനം നടപ്പാക്കാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണന്ന് കൗണ്‍സിലര്‍മാര്‍ പരാതിപ്പെട്ടു.
നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കൗണ്‍സില്‍ തീരുമാനത്തിലെത്തി. മാലിന്യം തള്ളുന്നവരുടെ വിവരവും വാഹന നമ്പരും നല്‍കിയിട്ടും നടപടി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ലെന്ന പരാതിയും ഉയര്‍ന്നു. പൊതുജനങ്ങള്‍ക്ക് മാലിന്യം തള്ളുന്നവരെക്കുറിച്ചുള്ള ഫോട്ടോ നഗരസഭയെ അറിയിച്ചാല്‍ 1000 രൂപ പാരിതോഷികം നല്‍കാനും മാലിന്യം തള്ളുന്നവരില്‍ നിന്ന് 5000 രൂപ പിഴ ഈടാക്കാനും യോഗത്തില്‍ തീരുമാനമായി.
തെരുവുവിളക്കള് അറ്റകുറ്റപ്പണി നടത്തി പ്രകാശിപ്പിക്കുന്നതിന് കരാറുകാരന് സാധിക്കാത്തതിനെതിരെയും കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം പരാതി ഉന്നയിച്ചു. പുതിയ കരാരുകാരന് വന്നിട്ട് നാലുമാസം കഴിഞ്ഞിട്ടും നഗരത്തിന്റെ പല ഭാഗങ്ങളും കൂരിരുട്ടിലാണെന്ന് അംഗങ്ങള്‍ പറഞ്ഞു.
ഫാത്തിമാപുരത്തുള്ള ഡംബിങ്ങ് യാര്‍ഡിനോട് ചേര്‍ന്നുള്ള സ്ഥലത്ത് മിനി സ്റ്റേഡിയം നിര്‍മ്മിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ചില അംഗങ്ങള്‍ എതിര്‍പ്പുയര്‍ത്തി. ഭാവിയില്‍ ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലമില്ലാതെ വരുമെന്ന കാര്യം മുന്‍നിര്‍ത്തിയാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്.
ബൈപ്പാസ് റോഡില്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിനായി എടുത്ത സ്ഥലത്ത് നഗരസഭയുടെ സ്ഥലത്തു നിന്ന് എടുത്ത മണ്ണ് ഇറക്കാന്‍ സമ്മതിക്കാതെ പദ്ധതി ഇല്ലാതാക്കാന്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ ശ്രമിച്ചതിനെതിരെയും കൗണ്‍സിലില്‍ വിമര്‍ശനമുയര്‍ന്നു. ആറരക്കോടി രൂപ സ്റ്റഡിയം നിര്‍മ്മാണത്തിന് അനുവദിച്ചെങ്കിലും നഷ്ടപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: