തിരുവനന്തപുരം: സിപിഎം സര്‍വീസ് സംഘടനയായ എന്‍ജിഒ യൂണിയനില്‍ പൊട്ടിത്തെറി. വിഎസ് പക്ഷക്കാരുടെ നേതൃത്വത്തില്‍ യൂണിയന് നേതൃത്വം പിടിച്ചെടുക്കുന്നതിനായി സമാന്തര ഗ്രൂപ്പ് യോഗങ്ങള്‍ ചേരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച എന്‍ജിഒ യൂണിയന് മുന്‍ നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന വിമത യോഗങ്ങളില്‍ നിലവിലെ എന്‍ജിഒ യൂണിയന് നേതാക്കളും പങ്കെടുത്തു.
കഴിഞ്ഞ മാസം 11ന് സ്നേഹക്കൂട്ടായ്മ എന്ന പേരില്‍ തിരുവനന്തപുരത്ത് യോഗം കൂടാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, വിമതയോഗത്തെക്കുറിച്ച് അറിഞ്ഞ എന്‍ജിഒ യൂണിയന് സംസ്ഥാന നേതാവ് ഇടപെട്ട് ആദ്യം യോഗം പൊളിച്ചു. യോഗം നടത്തിയാല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അയച്ച് അലങ്കോലമാക്കുമെന്നായിരുന്നു ഭീഷണി. എന്നാല്‍, എല്ലാ പ്രതിബന്ധങ്ങളും മാറിക്കിട്ടിയെന്നും അതിനാല്‍ യോഗം ചേരാന്‍ തീരുമാനിച്ചതായും വീണ്ടും അറിയിപ്പ് നല്കി. യോഗം നടക്കുന്ന ഹാളിന്റെ റൂട്ട് മാപ്പ് വരെ നല്‍കിയായിരുന്നു ക്ഷണം.
തങ്ങളുടെ ആകുലതകളും പ്രതീക്ഷകളും പങ്കുവച്ച് ഭക്ഷണം കഴിച്ച് പിരിയാം എന്നായിരുന്നു കത്തിലെ വാചകം. അറിയിപ്പിന് പ്രകാരം കഴിഞ്ഞ 17ന് തിരുവനന്തപുരത്ത് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ഓഫീസ് പ്രവര്‍ത്തിക്കുന്ന മുണ്ടശ്ശേരി ഹാളില്‍ വച്ച് വിമത പക്ഷത്തിന്റെ സ്നേഹകൂട്ടായ്മ ചേര്‍ന്നു.
എന്‍ജിഒ യൂണിയനിലെ രണ്ട് ജില്ലാ നേതാക്കളും എന്‍ജിഒ യൂണിയന് മുന്‍ നേതാവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഉള്‍പ്പെടെ നൂറോളം പേര് ഈ യോഗത്തില്‍ പങ്കെടുത്തു. വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എന്‍ജിഒ യൂണിയനില്‍ പ്രവര്‍ത്തിച്ചവരായിരുന്നു അധികം പേരും. നിലവിലെ യൂണിയന് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് വിമതയോഗത്തില്‍ ഉയര്‍ന്നത്. യൂണിയന് സംസ്ഥാന ഭാരവാഹികളെ മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണിപ്പെടുത്തി നിര്‍ത്തിയിരിക്കുന്നു. ഇടതുപക്ഷ യൂണിയനില്‍പ്പെട്ട തൊഴിലാളികള്‍ക്ക് പോലും സര്‍ക്കാരില്‍ നിന്ന് വേണ്ട പരിഗണന കിട്ടുന്നില്ല. അതിനാല്‍, എന്‍ജിഒ യൂണിയന്റെ നേതൃത്വം എങ്ങനെ പിടിച്ചെടുക്കാം എന്നതായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. ഇതിലേക്കായി എല്ലാ ജില്ലകളിലും ഇത്തരത്തിലുള്ള സ്നേഹക്കൂട്ടായ്മ കൂടണമെന്ന് തീരുമാനിച്ചാണ് യോഗം പിരിഞ്ഞത്.
യോഗം കൂടാന്‍ ആദ്യം എതിര്‍ത്തവരില്‍ ചിലര്‍ പിന്നീട് യോഗത്തിന് മൗനാനുവാദം നല്കി. അതിനാലാണ് ആദ്യം സ്ഥലത്തിന്റെ പേരുനല്‍കാതെ അറിയിപ്പ് നല്കിയവര് പിന്നീട് റൂട്ട് മാപ്പ് ഉള്‍പ്പെടെയുള്ള അറിയിപ്പ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: