ആലപ്പുഴ: മുന്‍ മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ ഉടമസ്ഥതയിലുള്ള ലേക്പാലസ് റിസോര്‍ട്ടിന്റെ ഫയലുകള്‍ കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം നടത്താതെ ഒളിച്ചുകളിക്കുന്നു.
കഴിഞ്ഞ സപ്തംബറിലാണ് ഫയലുകള്‍ കാണാതായത് സംബന്ധിച്ച് ആലപ്പുഴ നഗരസഭാ ചെയര്മാന് തോമസ് ജോസഫ് ജില്ലാ പോലീസ് മേധാവിക്കും സൗത്ത് എസ്ഐയ്ക്കും രേഖാമൂലം പരാതി നല്‍കിയത്. എന്നാല്‍ മൂന്ന് മാസമായിട്ടും സംഭവത്തെക്കുറിച്ച് പരാതിക്കാരനില്‍ നിന്ന് മൊഴിയെടുക്കാനോ, അന്വേഷണം നടത്താനോ പോലീസ് തയ്യാറായിട്ടില്ലെന്ന് തോമസ് ജോസഫ് വെളിപ്പെടുത്തി.
റിസോര്‍ട്ടിന്റെ ഫയലുകള്‍ കാണാതായതിന് നടപടിക്ക് ശുപാര്‍ശ ചെയ്ത നാല് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടികളും ഇടതു സംഘടനകളുടെ സമരത്തെ തുടര്‍ന്ന് പിന്‍വലിക്കുകയും ചെയ്തിരുന്നു. അനധികൃതമായി സമരം ചെയ്ത ദിവസങ്ങളിലെ ശമ്പളം നല്‍കരുതെന്ന ചെയര്‍മാന്റെ ഉത്തരവ് മറികടന്ന് സെക്രട്ടറി മുഴുവന്‍ പേര്‍ക്കും ശമ്പളം നല്‍കുകയും ചെയ്തു.
ഇത്തരത്തില്‍ നഗരസഭാ കൗണ്‍സിലിനെ നോക്കുകുത്തിയാക്കി ജിവനക്കാരെ സംരക്ഷിക്കുന്നതിനിടെയാണ് പോലീസും അന്വേഷണം നടത്താതെ ഒളിച്ചുകളിക്കുന്നത്. നഗരസഭയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സെക്രട്ടറിയെ സ്ഥലം മാറ്റിയെങ്കിലും കൗണ്‍സില്‍ തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് ശക്തമായ നടപടി സ്വീകരിക്കാതെ സെക്രട്ടറിയെ സര്‍ക്കാര്‍ സംരക്ഷിക്കുകയായിരുന്നു.
അതിനിടെ നഗരസഭ ആവശ്യപ്പെട്ടിട്ടും റിസോര്‍ട്ടിന്റെ രേഖകള്‍ നഗരസഭയില്‍ നല്കാന് വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി തയ്യാറായിട്ടില്ല. റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ആധാരമടക്കമുള്ള രേഖകള്‍ ഏഴു ദിവസത്തിനകം ഹാജരാക്കണമെന്ന് സപ്തംബര്‍ 22നാണ് നഗരസഭയുടെ അന്ത്യശാസനം നല്‍കിയത്. ഇതിനുള്ള മറുപടിയില്‍ രേഖകള്‍ ഹാജരാക്കാനാകില്ലെന്ന് കമ്പനി വ്യക്തമാക്കി.
രേഖകള്‍ നേരത്തെ ഹാജരാക്കിയ സ്ഥിതിക്ക് ഇനി വീണ്ടും നല്‍കാനാവില്ലെന്നാണ് കമ്പനിയുടെ നിലപാട്. ഈ സാഹചര്യത്തില്‍ കെട്ടിടങ്ങള്‍ അനധികൃതമാണെന്ന് പരിഗണിച്ച് നഗരസഭയ്ക്ക് പൊളിച്ചുനീക്കാനാകും. എന്നാല്‍ കത്ത് കിട്ടി മാസങ്ങളായിട്ടും യുഡിഎഫ് ഭരിക്കുന്ന ആലപ്പുഴ നഗരസഭ മൗനം പാലിക്കുകയാണ്. റിസോര്‍ട്ടിന്റെ വസ്തുവിന്റെ ആധാരം, കരംതീര്‍ത്ത രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ഇവയുള്‍പ്പെടുന്ന ഫയലുകളാണ് നഗരസഭയില്‍ നിന്ന് അപ്രത്യക്ഷമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: