ദുബായ്: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ക്കോ, ഇതിഹാസതാരം ബ്രയാന്‍ ലാറക്കോ എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടം സ്വന്തമാക്കി ഓസീസ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. ടെസ്റ്റിലെ ബാറ്റ്സ്മാന്മാരുടെ റാങ്കിംഗ് നിശ്ചയിക്കുന്ന റേറ്റിങ് പോയിന്റിന്റെ കാര്യത്തിലാണ് സ്മിത്ത് അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. സ്മിത്തിന് മുന്നിലുള്ളത് സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന് മാത്രം.
ടെസ്റ്റ് റാങ്കിങ്ങില്‍ രണ്ടുവര്‍ഷമായി ഒന്നാം സ്ഥാനത്ത് തുടരുന്ന സ്മിത്തിന് ഇപ്പോള്‍ 945 റേറ്റിങ് പോയിന്റാണുള്ളത്. ബ്രാഡ്മാന് 961 പോയിന്റ് സ്വന്തമാക്കിയിട്ടുണ്ടായിരുന്നു. നിലവില്‍ സ്മിത്ത് റേറ്റിങ് പോയിന്റിന്റെ കാര്യത്തില്‍ ഇംഗ്ലീഷ് താരം ലെന് ഹട്ടനൊപ്പം രണ്ടാം സ്ഥാനത്താണ് സ്മിത്ത്.
ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇരട്ടസെഞ്ച്വറി നേടിയതോടെയാണ് സ്മിത്തിന്റെ റേറ്റിങ് പോയിന്റ് 941ല്‍നിന്ന് 945 ആയി ഉയര്‍ന്നത്. ഇനി 16 പോയിന്റ് കൂടി നേടിയാല്‍ ബ്രാഡ്മാനൊപ്പം എത്തി ചരിത്രം കുറിക്കാന്‍ സ്മിത്തിന് സാധിക്കും.
റേറ്റിങ് പോയിന്റിന്റെ കാര്യത്തില്‍ ഇപ്പോള്‍ കളിക്കുന്നവരില്‍ ഇന്ത്യന്‍ നായകന് വിരാട് കോലിയാണ് രണ്ടാം സ്ഥാനത്തുള്ളത്. 893 ആണ് കോലിയുടെ ടെസ്റ്റ് റാങ്കിംഗിലെ റേറ്റിങ് പോയിന്റ്. 873 പോയിന്റുള്ള പൂജാരയാണ് മൂന്നാം സ്ഥാനത്ത്. മറ്റൊരു ഇന്ത്യന്‍ താരമായ കെ.എല്‍. രാഹുല്‍ 12-ാമതും രഹാനെ 18-ാം സ്ഥാനത്തും നില്ക്കുന്നു.
ബൗളര്‍മാരില്‍ ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സണും ദക്ഷിണാഫ്രിക്കയുടെ രബാദയും ഒന്നും രണ്ടും സ്ഥാനത്ത്. ഇന്ത്യന്‍ സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും അശ്വിനും മൂന്നും നാലും സ്ഥാനങ്ങളില്‍. മുഹമ്മദ് ഷാമി 19-ാം സ്ഥാനത്തും ഉമേഷ് യാദവ് 25-ാമതുമാണ്.
ഓള് റൗണ്ടര്‍മാരില്‍ ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസ്സന് ഒന്നാമത്. ജഡേജ രണ്ടാം സ്ഥാനവും അശ്വിന് നാലാം സ്ഥാനവും നേടിയപ്പാള്‍ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്ക്സ് മൂന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: