റോത്തക്ക്: 63-ാമത് ദേശീയ സ്കൂള്‍ സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം ട്രാക്കിലും ഫീല്‍ഡിലും കേരളത്തിന് തിരിച്ചടി. ഒരു മെഡല്‍ പോലും നേടാന്‍ കഴിയാതെയാണ് കേരള താരങ്ങള്‍ ഇന്നലെ മൈതാനം വിട്ടത്. ആദ്യ ദിനം നേടിയ ഒരു വെള്ളിയും രണ്ട് വെങ്കലവുമടക്കം മൂന്ന് മെഡലുകളാണ് കേരളത്തിന്റെ സമ്പാദ്യം.
ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ സി.ടി. നീതിഷും വി.കെ. അഭിജിത്തും 7, 8 സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തപ്പോള്‍ ഹരിയാനയുടെ ജുനെദ് 20:20.04 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് പുതിയ റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി. വെള്ളി, വെങ്കലം നേടിയ പഞ്ചാബിന്റെ ആകാശ് ദീപ് സിങ്, ഉത്തരാഖണ്ഡിന്റെ അങ്കിത് സിങ് എന്നിവരും നിലവിലെ റെക്കോര്‍ഡ് മറികടന്നു.
പോള്‍വോള്‍ട്ടില്‍ കേരളത്തിന്റെ മുഹമ്മദ് സഹീനൂര് നാലാം സ്ഥാനത്താണ് എത്തിയത്. ഹരിയാനയുടെ പ്രശാന്ത് സിങ് കനയ്യ 4.40 മീറ്റര്‍ ചാടി സ്വര്‍ണ്ണം നേടി. മുഹമ്മദ് സഹിനൂര്‍ 3.80 മീറ്ററാണ് ചാടിയത്.
ഷോട്ട്പുട്ടില്‍ കര്‍ണാടകയുടെ ആശിഷ് ബലോതിയ 17.87 മീറ്റര്‍ എറിഞ്ഞ് പുതിയ റെക്കോര്ഡോട പൊന്നണിഞ്ഞു. ഹരിയാനയുടെ മോഹിതും സത്യവാനും റെക്കോര്‍ഡ് മറികടന്ന് വെള്ളിയും വെങ്കലവും നേടിയപ്പോള്‍ കേരള താരം അലക്സ് പി. തങ്കച്ചന് 12.99 മീറ്ററുമായി ഒമ്പതാമത്.
പെണ്‍കുട്ടികളുടെ ലോങ്ജമ്പിലും കേരള താരങ്ങള്‍ നിരാശപ്പെടുത്തി. ഉറച്ച സ്വര്‍ണ്ണ പ്രതീക്ഷയായിരുന്ന ലിസ്ബത്ത് കരോലിന് ജോസഫ് ചാട്ടങ്ങളെല്ലാം ഫൗളാക്കിയപ്പോള് മറ്റൊരു താരം അഷ്ന ഷാജി 5.48 മീറ്റര്‍ ചാടി അഞ്ചാമത്. തെലങ്കാനയുടെ രവദ കുസുമ 5.75 മീറ്ററുമായി സ്വര്‍ണ്ണം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: