ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്ട്ടണ് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്വാന്‍സീ സിറ്റിയെ തകര്‍ത്തു. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു എവര്‍ട്ടന്റെ തിരിച്ചുവരവ്. എവര്‍ട്ടനായി കാല്‍വര്‍ട്ട് ല്യൂവിന്, സിഗുര്ഡ്സണ്, വെയ്ന്‍ റൂണി എന്നിവര്‍ ലക്ഷ്യം കണ്ടു.
കളിയില്‍ റൂണി ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തി. സ്വാന്‍സീയുടെ ഗോള്‍ ലിറോയ് ഫെറിന്റെ വക.
പന്ത് നിയന്ത്രിച്ചുനിര്‍ത്തുന്നതിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും എവര്ട്ടണ് താരങ്ങള്‍ മുന്നിട്ടുനിന്നു. എന്നാല്‍ ഗോള്‍നില സൂചിപ്പിക്കും പോലെ ഏകപക്ഷീയമായിരുന്നില്ല മത്സരം.
സ്വാന്‍സീ താരങ്ങള്‍ എവര്ട്ടണ് പ്രതിരോധത്തെ പലതവണ തകര്‍ത്തെറിഞ്ഞെങ്കിലും ഗോള്‍ കീപ്പര്‍ പിക്ഫോര്‍ഡ് മഹാമേരുവായി നിലയുറപ്പിച്ചത് അവര്‍ക്ക് തിരിച്ചടിയായി. കളിയുടെ 35-ാം മിനിറ്റിലാണ് ആദ്യ ഗോള്‍. സ്വാന്‍സീ സിറ്റിയുടെ ടോം കാരോള്‍ എടുത്ത കോര്‍ണര്‍കിക്ക് ബോക്സിനുള്ളില്‍ നിന്ന് ലിറോയ് ഫെറി വലയിലെത്തിച്ചു.
പിന്നീട് ആദ്യ പകുതിയുടെ പരിക്കുസമയത്ത് എവര്ട്ടണ് പെനാല്‍റ്റി. റൂണി എടുത്ത കിക്ക് സ്വാന്‍സീ ഗോളി തട്ടിയകറ്റിയെങ്കിലും പന്ത് കിട്ടിയത് കാല്‍വെര്‍ട്ടിന്റെ കാലുകളില്‍. പന്ത് കിട്ടിയ കാല്‍വെര്‍ട്ട് സമയം പാഴാക്കാതെ വലയിലേക്ക് നിറയൊഴിക്കുകയും ചെയ്തു. ഇതോടെ ആദ്യ പകുതി 1-1ന് സമനിലയില്‍.
പിന്നീട് 64-ാം മിനിറ്റില്‍ റൂണിയുടെ പാസില്‍ നിന്ന് ഗില്‍ഫി സിഗുര്ഡ്സണ് ടീമിന് ലീഡ് നേടിക്കൊടുത്തു. ബോക്സിന് പുറത്തുനിന്ന് സിഗുര്ഡ്സണ് പായിച്ച വലംകാല് ഷോട്ടാണ് വലയില്‍ കയറിയത്. 73-ാം മിനിറ്റില്‍ എവര്ട്ടണ് വീണ്ടും പെനാല്‍റ്റി. ജോന്ജെ കെന്നിയെ ബോക്സില്‍ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിനാണ് സ്പോട്ട്കിക്ക്. ഇത്തവണ കിക്കെടുത്ത റൂണിക്ക് പിഴച്ചില്ല, പന്ത് വലയില്‍ (3-1). ജയത്തോടെ 9 കളികളില്‍ നിന്ന് 25 പോയിന്റുമായി എവര്ട്ടണ് ഒമ്പതാം സ്ഥാനത്തേക്കുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: