ന്യൂദല്‍ഹി: ഗുജറാത്തിലും ഹിമാചലിലും മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് ബിജെപി. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെയും ജനറല്‍ സെക്രട്ടറി സരോജ പാണ്ഡെയെയും ഗുജറാത്തിന്റെയും പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനെയും ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ് തോമറിനെയും ഹിമാചലിലെയും നിരീക്ഷകരായി ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് നിശ്ചയിച്ചു. ഇവര്‍ സംസ്ഥാനത്തെ എംഎല്‍എമാരുമായും നേതാക്കളുമായും ചര്‍ച്ച നടത്തും. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്നലെ ഗുജറാത്തിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തി.
ഗുജറാത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാണിക്ക് തന്നെയാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ശക്തമായ മത്സരത്തിനൊടുവിലാണ് പട്ടേല്‍ സ്വാധീന മണ്ഡലമായ രാജ്കോട്ട് വെസ്റ്റില്‍ രൂപാണി വിജയിച്ചത്. പട്ടേല്‍ പ്രക്ഷോഭത്തിനിടെ രാജിവച്ച ആനന്ദിബെന്‍ പട്ടേലിന് ശേഷം ഒരു വര്‍ഷത്തിലേറെ മുഖ്യമന്ത്രിയായ രൂപാണിയുടെ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിക്ക് മതിപ്പുണ്ട്. കര്‍ണാടക ഗവര്‍ണറും മുന്‍ ഗുജറാത്ത് സ്പീക്കറുമായ വജുഭായ് വാല, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ആഭ്യന്തരമന്ത്രി പ്രതീപ് സിങ് ജഡേജ, കേന്ദ്ര ടെക്സ്റ്റൈല്‍ വകുപ്പ് മന്ത്രി സ്മൃതി ഇറാനി എന്നിവരുടെ പേരുകളും ഉയരുന്നു. എന്നാല്‍, വാര്‍ത്തകള്‍ സ്മൃതി ഇറാനി നിഷേധിച്ചു.
ഹിമാചലില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച പ്രേംകുമാര്‍ ധൂമല്‍ പരാജയപ്പെട്ടിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ, അഞ്ച് തവണ എംഎല്‍എയായ ജയ്റാം താക്കൂര്‍ എന്നിവരെ പരിഗണിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍. ഇരുസംസ്ഥാനങ്ങളിലും രണ്ട് ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമാകും. അതിനിടെ, ഹിമാചല്‍ മുഖ്യമന്ത്രി വീരഭദ്ര സിങ് ഇന്നലെ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്കി. സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതില്‍ പിഴവ് പറ്റിയെന്ന്് അദ്ദേഹം പറഞ്ഞു. നേതാക്കളുടെ വ്യക്തിതാത്പര്യത്തിനനുസരിച്ചാണ് ടിക്കറ്റ് നല്‍കിയത്. മന്ത്രിമാര്‍ പരാജയപ്പെട്ടെന്നതും വിഷമിപ്പിക്കുന്നു, അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: