പള്ളിക്കത്തോട്(കോട്ടയം): അരവിന്ദ ചാരിറ്റബിള്‍ സൊ സൈറ്റിയുടെ ഈ വര്‍ഷത്തെ അരവിന്ദ കീര്‍ത്തിമുദ്ര പുരസ്കാരം കഥകളി ആചാര്യന് കലാമണ്ഡലം ഗോപിക്ക് നാളെ സമര്‍പ്പിക്കും. പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തില്‍ വൈകിട്ട് 5.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ മലയാള സര്‍വ്വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ കെ. ജയകുമാര്‍ കീര്‍ത്തിമുദ്ര സമര്‍പ്പണം നിര്‍വ്വഹിക്കും. പ്രൊഫ. സി.എന്‍. പുരുഷോത്തമന് അദ്ധ്യക്ഷനാകും. കെ.സി. നാരായണന്, എസ്. അനിരുദ്ധന്, സി. സുരേഷ് എന്നിവര്‍ പ്രസംഗിക്കും.
തുടര്‍ന്ന് സാരംഗി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ 24വരെ നീണ്ടുനില്‍ക്കുന്ന നളചരിത ഉത്സവത്തിന് തുടക്കമാകും. നളചരിതം ഒന്നാം ദിവസത്തില്‍ കലാമണ്ഡലം ഗോപി നളനായി അരങ്ങിലെത്തും. നളചരിതം മൂന്നും, നാലും ദിവസങ്ങളില്‍ ബാഹുകനായിട്ടായിരിക്കും കലാമണ്ഡലം ഗോപി വേഷമിടുക. മാര്‍ഗി വിജയകുമാര്‍, കലാമണ്ഡലം രാമചന്ദ്രന് ഉണ്ണിത്താന്, കലാനിലയം രാഘവന്, കലാമണ്ഡലം കൃഷ്ണന്‍കുട്ടി, കലാമണ്ഡലം കൃഷ്ണകുമാര്‍, കലാമണ്ഡലം ഉണ്ണികൃഷ്ണന്, കലാമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം ശങ്കരവാര്യര്, പത്തിയൂര്‍ ശങ്കരന്‍കുട്ടി, കോട്ടയ്ക്കല്‍ മധു തുടങ്ങിയവരും പങ്കെടുക്കും.
ഇന്ന് വൈകിട്ട് 7ന് സ്കൂള്‍ മൈതാനത്തെ അരങ്ങില്‍ അരവിന്ദവിദ്യാമന്ദിരം സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ നൂറുവിദ്യാര്ത്ഥികള് ചേര്‍ന്ന് ചിലപ്പതികാരത്തിന്റെ ദൃശ്യവിഷ്ക്കാരം അവതരിപ്പിക്കും. കവി എസ്. രമേശന് നായരാണ് ദൃശ്യവിസ്മയത്തിനു രചന ഒരുക്കിയത്. കോഴിക്കോട് മലയാളം തിയറ്ററിക്കല്‍ ഹെറിറ്റേജ് ആന്‍ഡ് ആര്‍ട്സാണ് ഇതിനായി സാങ്കേതിക പരിശീലനം നല്‍കുന്നത്
ചിലപ്പതികാരത്തിന്റെ രചന തുടങ്ങുന്നതു മുതല്‍ അവസാനിക്കുന്നത് വരെയുള്ള ഭാഗം പാട്ടുമാത്രം ഉപയോഗിച്ച് ഒന്നരമണിക്കൂര്‍ നീളുന്ന ദൃശ്യവിസ്മയമായാണു ക്രമീകരിച്ചിരിക്കുന്നത്. റിട്ട. അദ്ധ്യാപകനും ആകാശവാണി ആര്‍ട്ടിസ്റ്റുമായ കനകദാസ് പേരാമ്പ്രയാണു സംവിധാനം. കണ്ണകിയായി സ്കൂളിലെ പ്ലസ്വണ് വിദ്യാര്‍ത്ഥിനി ജ്വാലയും കോവലനായി അര്‍ജ്ജുനും മാധവിയായി മാളവികയും പ്രധാന വേഷമിടും.
കേരളത്തിലെ ക്ലാസിക്കല്‍ കലകളുടെ ചിത്രങ്ങള്‍ മൂന്ന് പതിറ്റാണ്ടായി പകര്‍ത്തിവരുന്ന ഫോട്ടോഗ്രാഫര്‍ രാധാകൃഷ്ണ വാര്യരുടെ തെരഞ്ഞെടുത്ത ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ചിത്രരഥം ഫോട്ടോപ്രദര്‍ശനവും ഈ ദിവസങ്ങളില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: