ആലപ്പുഴ: ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി റേഷന്‍ വ്യാപാരികള്‍ക്ക് പ്രഖ്യാപിച്ച വേതന പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നതായി സിപിഐ സംഘടന. സിപിഐ നേതാവ് ജി. കൃഷ്ണപ്രസാദ് പ്രസിഡന്റായ കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷനാണ് സര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്തെത്തിയത്.
ഭക്ഷ്യമന്ത്രി പി. തിലോത്തമനായിരുന്നു നേരത്തെ ഈ സംഘടനയുടെ പ്രസിഡന്റ്. സര്‍ക്കാര്‍ അംഗീകരിച്ച പാക്കേജ് പ്രകാരം 45 ക്വിന്റല്‍ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്ന കടകള്‍ക്ക് 16,000 രൂപ പ്രതിമാസവരുമാനം ലഭ്യമാക്കാനായിരുന്നു തീരുമാനം. പാക്കേജിന്റെ ഭാഗമായി റേഷന്‍ കടകള്‍ നിര്‍ത്തലാക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പാക്കേജ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി അസോസിയേഷന് പ്രസിഡന്റ് ജി. കൃഷ്ണപ്രസാദ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
കാര്‍ഡുകള്‍ ഏകീകരിച്ച് 45 ക്വിന്റല്‍ ഭക്ഷ്യധാന്യം റേഷന്‍ കടകളില്വിതരണത്തിനായി ക്രമീകരിക്കുമെന്ന മുന്‍ തീരുമാനം മാറ്റി പകരം 75 ക്വിന്റലായി ഉയര്‍ത്താനാണ് നീക്കം ഇതു നടപ്പാക്കിയാല്‍ നൂറുകണക്കിന് റേഷന്‍ കടകള്‍ അടച്ചുപൂട്ടേണ്ടിവരും. നിലവില്‍ അഞ്ചുമാസത്തെ കമ്മീഷന്തുക റേഷന്‍ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുണ്ട്.
വിവിധ ലൈസന്‍സുകള്‍ ഏകീകരിച്ച് നടപ്പാക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ലൈസ ന്‍സും തൊഴില്‍ കരവും നിര്‍ബ്ബന്ധമാക്കിയിരിക്കുകയാണ്. 2012 മുതലുള്ള കുടിശികയും തദ്ദേശ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നു. ഇത് റേഷന്‍ വ്യാപാരികളെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: