തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തു. സംസ്ഥാനത്തെ നിയമവാഴ്ച തകരാറിലാണെന്ന പ്രസ്താവനയെത്തുടര്‍ന്നാണ് നടപടി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് വിവരം. നിലവില്‍ ഐഎംജി ഡയറക്ടറാണ് ജേക്കബ് തോമസ്.
തലസ്ഥാനത്തെ പ്രസ്ക്ലബില്‍ അഴിമതിവിരുദ്ധ ദിനാചരണയോഗത്തില്‍ പ്രസംഗത്തിനിടെയായിരുന്നു ജേക്കബ് തോമസ് വിവാദ പ്രസ്താവന നടത്തിയത്. സംസ്ഥാനത്തു നിയമവാഴ്ച ഇല്ലെന്നും അഴിമതിക്കെതിരെ നിലകൊള്ളാന്‍ ജനങ്ങള്‍ പേടിക്കുന്നതിനു കാരണം ഇതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഇതുള്‍പ്പടെ നിശത വിമര്‍ശനങ്ങളായിരുന്നു അദ്ദേഹം ഉന്നയിച്ചിരുന്നത്.
അഴിമതിക്കാര്‍ തമ്മില്‍ സംസ്ഥാനത്ത് ഐക്യത്തിലാണെന്നും അവര്‍ക്ക് അധികാരമുള്ളതിനാല്‍ അഴിമതിവിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുകയാണെന്നും പറഞ്ഞ ജേക്കബ് തോമസ്, 51 വെട്ടു വെട്ടിയില്ലെങ്കിലും അഴിമതിക്കെതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു. ഭരണം എന്നാല്‍ ഗുണനിലവാരമില്ലാത്ത സേവനം നല്കുന്ന സംഭവമാണോ എന്നു ചോദിച്ച ജേക്കബ് തോമസ് ഭരണത്തിനു നിലവാരമില്ലാതാകുമ്പോഴാണു വലിയ പ്രചാരണങ്ങള്‍ വേണ്ടിവരുന്നതെന്നും വലിയ പരസ്യം കാണുമ്പോള്‍ ഭരണത്തിനു ഗുണനിലവാരമില്ലെന്ന് ഓര്‍ക്കണമെന്നും പറഞ്ഞിരുന്നു.
ഓഖി ചുഴലിക്കാറ്റ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ പാളിച്ചയേയും അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. പണക്കാരുടെ മക്കളാണു കടലില്‍ പോയതെങ്കില്‍ ഇതാകുമായിരുന്നോ പ്രതികരണമെന്ന് ചോദിച്ച ജേക്കബ് തോമസ് ജനങ്ങളുടെ കാര്യം നോക്കാന്‍ കഴിയാത്തവര്‍ എന്തിനു തുടരുന്നു എന്നാണു തീരപ്രദേശത്തുള്ളവര്‍ ഭരണാധികാരികളോടു ചോദിച്ചതെന്നും പറഞ്ഞിരുന്നു. ജനവിശ്വാസമുള്ള ഭരണാധികാരികള്‍ക്കു ജനത്തിന്റെ അടുത്തു പോയി നില്‍ക്കാമെന്നും ജനങ്ങളാണു യഥാര്‍ഥ അധികാരിയെന്നും എത്രപേരെ കാണാതായെന്ന കാര്യത്തില്‍ പോലും ഉത്തരവാദിത്തമില്ലാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നുമെല്ലാം തുറന്നടിച്ചിരുന്നു.
ആത്മകഥയിലെ പരാമര്‍ശങ്ങളുടെ പേരില്‍ വകുപ്പുതല നടപടി നേരിടുന്നതിനു പിന്നാലെയാണു ജേക്കബ് തോമസ്, കൂടുതല്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് വീണ്ടും നടപടിയേറ്റുവാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: