കൊച്ചി: ഹൈക്കോടതിയുടെ പരാമര്‍ശത്തെത്തുടര്‍ന്ന് കള്ള്വില്പ്പന നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയ മുസ്ലീംലീഗ് യുഡിഎഫില്‍ ഒറ്റപ്പെടുന്നു. കള്ളുവില്പ്പന ഒറ്റയടിക്ക് നിരോധിക്കാനാവില്ലെന്ന് അഭിപ്രായപ്പെട്ട കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കള്ള് ആരോഗ്യത്തിന് ഹാനികരമായ പാനീയമാണെന്ന് കരുതുന്നില്ലെന്ന് ഇന്നലെ വ്യക്തമാക്കിയത് ലീഗിന്റെ ആവശ്യം തള്ളിക്കളയുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരാള്‍ എന്ത് കുടിക്കണമെന്ന് ഹൈക്കോടതി തീരുമാനിക്കേണ്ടെന്ന് എക്സൈസ് മന്ത്രി കെ. ബാബുവിന്റെ അഭിപ്രായപ്രകടനവും ലീഗ് നേതൃത്വത്തിനുള്ള ചുട്ട മറുപടിയാണ്. കള്ള് വ്യവസായം നിരോധിക്കണമെന്നത് യുഡിഎഫിന്റെ നയമല്ലെന്നും കള്ളുഷാപ്പുകള്‍ അടച്ചുപൂട്ടണമെന്നത് ലീഗിന്റെ അഭിപ്രായമാണെന്നും ബാബു തുറന്നടിച്ചു.
കള്ള് വ്യവസായം സംരക്ഷിക്കണമെന്നാണ് യുഡിഎഫിന്റെ പ്രഖ്യാപിത നയമെന്ന് ബാബു പറഞ്ഞു. കള്ള് നിരോധനത്തെക്കുറിച്ച് ഹൈക്കോടതി നിരീക്ഷണം സര്‍ക്കാര്‍ ഗൗരവതരമായി കാണണമെന്നും സമ്പൂര്‍ണ മദ്യനിരോധനമാണ് തങ്ങളുടെ ലക്ഷ്യമെന്ന ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി ബാബു.
കള്ളുചെത്ത് വ്യവസായം ഒറ്റയടിക്കു നിര്‍ത്തുന്നത് പ്രായോഗികമല്ലെന്നും ഘട്ടം ഘട്ടമായി മദ്യം നിരോധിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ലോക്സഭാ മണ്ഡലം സമ്മേളനത്തോട് അനുബന്ധിച്ച് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ചെന്നിത്തല വ്യക്തമാക്കി. എന്നാല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യനിരോധനം വേണമെന്ന യുഡിഎഫ് ഘടകകക്ഷിയായ മുസ്ലീംലീഗിന്റെ ആവശ്യം മുന്നണിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വിഷയത്തില്‍ കരുതലോടുകൂടിയ പ്രതികരണമാണ് കെപിസിസി പ്രസിഡന്റ് നടത്തിയിരിക്കുന്നത്.
ഇതിനിടെ സമ്പൂര്‍ണ മദ്യനിരോധനം സൗദി അറേബ്യയില്‍ പോലും നടപ്പാക്കാനായിട്ടില്ലെന്നും കള്ള് നിരോധിക്കണമെന്ന മുസ്ലീം ലീഗിന്റെ നിലപാട് ദുരുദ്ദേശ്യപരമാണെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എസ്എന്‍ഡിപി അമ്പലപ്പുഴ യൂണിയന്റെ മെറിറ്റ് ഈവ്നിങ്ങും അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ഗള്‍ഫ് രാഷ്ട്രങ്ങളിലൊക്കെത്തന്നെ നിരവധി ബാറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ ഭാഗീകമായി പോലും തന്നെ മദ്യനിരോധനം നടപ്പാക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് മുസ്ലീം ലീഗുകാര്‍ ഇവിടെ കള്ളു നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുള്ളത്. ലീഗിന്റെ ഈ നീക്കം ദുരുദ്ദേശ്യപരമാണ്.
മൂക്കുമുറിച്ചെങ്കിലും ശകുനം മുടക്കണമെന്ന സമീപനമാണ് ലീഗിന്റേത്. ബാറുകള്‍ കൂടുതലായി അനുവദിക്കുകയും മുട്ടിനുമുട്ടിന് വിദേശമദ്യവില്പനശാലകള്‍ സ്ഥാപിക്കുകയും ചെയ്യുന്നവര്‍ പരമ്പരാഗത വ്യവസായമായ കള്ളു വ്യവസായത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. ചെത്തു തൊഴിലാളികളുടെ ക്ഷേമനിധിയിലെ നിക്ഷേപത്തിന്റെ പലിശ വിനിയോഗിച്ചാല്‍ മാത്രം ഈ വ്യവസായം കൂടുതല്‍ മെച്ചമായി നടത്താനാകും.
കള്ളു വ്യവസായത്തിലെ ചെറിയ പോരായ്മകള്‍ പരിഹരിക്കണം. ഉല്പാദിപ്പിക്കുന്നതിനേക്കാള് കൂടുതല്‍ കള്ള് വില്ക്കുന്നുവെന്ന് പറയുന്നവര്‍ ഇവിടെ പാക്കിസ്ഥാനില്‍ നിന്നുള്ള കള്ള നോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ്. ഭാരതത്തിന് പുറത്ത് ജനിച്ചവരുടെപോലും മരണദിനത്തിലും ജന്മദിനത്തിലും അവധി നല്കാന് മത്സരിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ ജനിച്ച് വിശ്വഗുരുവായി വളര്‍ന്ന ശ്രീനാരായണഗുരുവിന്റെ സമാധിക്ക് പോലും അവധി നല്കാന് മടിക്കുകയാണ്. അവധി നല്കിയാല് പോലും മറ്റ് അവധി ദിവസങ്ങള്‍ പ്രവര്ത്തിദിവസമാക്കും.
ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും പൗലോസുമാര്‍ ഉണ്ടാകാന്‍ പാടില്ല. ഇവിടെ ജനാധിപത്യത്തിന് പകരം മതാധിപത്യമാണ് നടക്കുന്നത്. ഹിന്ദുക്കള്‍ സംഘടിച്ചാല്‍ മാത്രമേ ഇതിന് പരിഹാരം കാണാന്‍ കഴിയുകയുള്ളൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപി താലൂക്ക് യൂണിയന് പ്രസിഡന്റ് കലവൂര്‍.എന്‍.ഗോപിനാഥ് അധ്യക്ഷത വഹിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: