കൊച്ചി: നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയില്‍ അനധികൃതമായി നിര്‍മിച്ച തടയണ പൊളിക്കുന്നത് ഹൈക്കോടതി തടഞ്ഞു. അന്‍വറിന്റെ ഭാര്യാപിതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.
താത്ക്കാലികമായി തടയണ പൊളിക്കുന്ന ജോലികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് ക്രിസ്മസ് അവധിക്ക് ശേഷം വീണ്ടും പരിഗണിക്കും. തടയണ പൊളിക്കാന്‍ നേരത്തെ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഹര്‍ജി നല്‍കിയത്. എട്ടേക്കര്‍ സ്ഥലത്തെ കുളത്തിന് ആഴം കൂട്ടുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നാണ് ഹര്‍ജിക്കാരന്റെ വാദം. പെരിന്തല്‍മണ്ണ ആര്‍ഡിഒ തങ്ങള്‍ക്ക് പറയാനുള്ളത് കേട്ടില്ല. ഹിയറിങ്ങിനു വിളിക്കാതെ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് നല്‍കിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ദുരന്തനിവാരണ സമിതി യോഗത്തിലാണ് തടയണ പൊളിക്കാന്‍ തീരുമാനം എടുത്തിരുന്നത്. ഉടമ സ്വയം പൊളിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ പൊളിച്ചുനീക്കും. ചെറുകിട ജലസേചന വകുപ്പിനാണ് ഇതിന്റെ ചുമതല. പൊളിച്ചു നീക്കുന്നതിന്റെ ചെലവ് ഉടമയില്‍നിന്ന് ഈടാക്കുമെന്നും കളക്ടര്‍ വ്യക്തമാക്കിയിരുന്നു. തടയണ തകര്‍ന്നാല്‍ സമീപത്ത് താമസിക്കുന്നവര്‍ക്ക് അപകടം ഉണ്ടാകാനുള്ള സാധ്യതകൂടി കണക്കിലെടുത്തായിരുന്നു കളക്ടറുടെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: