കുണ്ടറ: അധികാര കൈമാറ്റത്തിന് വേണ്ടി തൃക്കോവില്‍വട്ടം ഗ്രാമ പഞ്ചായത്തില്‍ സിപിഎം-സിപിഐ ശീതസമരം പഞ്ചായത്ത് ഭരണം നിശ്ചലമാക്കുന്നു. സിപിഐക്കാണ് ഇപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. ധാരണ പ്രകാരം രണ്ട് വര്‍ഷം കഴിയുമ്പോള്‍ രാജിവച്ച് സിപിഎം അംഗത്തിന് കൈമാറണം. എന്നാല്‍ സിപിഐ ഇതിന് തയ്യാറാകാത്തതാണ് ഭരണ പ്രതിസന്ധിക്ക് കാരണം.
പ്രസിഡന്റ് സ്ഥാനം രണ്ട് വര്‍ഷം സിപിഐക്കും മൂന്ന് വര്‍ഷം സിപിഎമ്മിനുമാണെങ്കിലും വൈസ്പ്രസിഡന്റ് സ്ഥാനം രണ്ടരവര്‍ഷം വീതം എന്നതാണ് ധാരണ. എന്നാല്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമ്പോള്‍ തന്നെ വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കണമെന്നാണ് സിപിഐയുടെ ആവശ്യം.
നിലവിലെ സാഹചര്യത്തില്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ച് കഴിഞ്ഞാല്‍ വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കില്ലെന്ന ആശങ്ക സിപിഐക്കുണ്ട്. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് യോഗത്തില്‍ സമവായം ഉണ്ടാക്കണമെന്നാണ് സിപിഐയുടെ ആവശ്യം.
എന്നാല്‍ എല്‍ഡിഎഫ് യോഗം വിളിക്കാന്‍ സിപിഎം തയാറാകുന്നില്ല. സിപിഐ പ്രസിഡന്റ് സ്ഥാനം രാജിവച്ചില്ലെങ്കില്‍ അവിശ്വാസത്തിലൂടെ പുറത്താക്കി ഭരണം പിടിക്കണമെന്നും സിപിഎമ്മില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. 23 അംഗ ഭരണസമിതിയില്‍ സിപിഎം-9, സിപിഐ-4, കോണ്‍ഗ്രസ്-4, ബിജെപി-2, സ്വതന്ത്രര്‍-2, ലീഗ്-1, പിഡിപി-1 എന്നതാണ് കക്ഷിനില.
ഇടത് ആഭിമുഖ്യം പുലര്‍ത്തുന്ന സ്വതന്ത്രരുടെയും പിഡിപിയുടെ സഹായത്തോടെ അവിശ്വാസം പാസ്സാക്കി അധികാരം പിടിക്കാന്‍ സാധിക്കും. ഇക്കാര്യത്തില്‍ സിപിഎം നേതൃത്വത്തിന്റെ പിന്തുണയുണ്ട്.
കഴിഞ്ഞ ദിവസം പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പഞ്ചായത്ത് ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ചു.
സിപിഎം-സിപിഐ ശീതസമരത്തില്‍ പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെല്ലാം മന്ദീഭവിച്ചിരിക്കുകയാണ്.
അടുപ്പക്കാര്‍ക്ക് നല്കിയ താത്ക്കാലിക നിയമനവും വിവാദമായിട്ടുണ്ട്. സിപിഎം നേതാവായ പഞ്ചായത്ത് മെമ്പറിന്റെ വീടാക്രമിച്ച എസ്ഡിപിഐ നേതാവിനെ താത്ക്കാലിക ഡ്രൈവര്‍ സ്ഥാനം നല്‍കിയതിനെതിരെ സിപിഎം പരസ്യമായി രംഗത്തെത്തി.
പഞ്ചായത്ത് ഭരണ സ്തംഭനത്തിനും അനധികൃത നിയമനകള്ക്കുമെതിരെ സമരങ്ങള്‍ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് ബിജെപി പഞ്ചായത്ത് സമിതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: