ശാസ്താംകോട്ട: സിപിഐയുടെ പ്രാദേശികനേതാവിന് നേരെ ശാസ്താംകോട്ട പോലീസ് സ്റ്റേഷനില്‍ മൂന്നാംമുറ പ്രയോഗം. അവശനിലയില്‍ ബന്ധുക്കള്‍ ജാമ്യത്തില്‍ ഇറക്കിയ യുവാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സിപിഐ പടിഞ്ഞാറേകല്ലട ബ്രാഞ്ച് ഭാരവാഹി പടിഞ്ഞാറേ കല്ലട വലിയപാടം മഞ്ഞത്തോപ്പില്‍ സുഭാഷ് (22) ആണ് ശാസ്താംകോട്ട പോലീസിന്റെ മൂന്നാംമുറ പ്രയോഗത്തിന് ഇരയായി അവശനിലയില്‍ കഴിയുന്നത്. കഴിഞ്ഞ 16ന് വൈകിട്ടാണ് സംഭവങ്ങളുടെ തുടക്കം. സുഭാഷിന്റെ വീടിനു സമീപം ഉച്ചത്തില്‍ നാസിക്ഡോള്‍ പരിശീലനം നടത്തുന്നതിനെതിരെ ഇയാള്‍ പോലീസില്‍ വിളിച്ച് പരാതി പറഞ്ഞിരുന്നു. പരീക്ഷാസമയമായതിനാല്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതാണ് ഡോള്പരിശീലനം എന്ന് സുഭാഷ് പോലീസിനോട് പരാതിപ്പെട്ടിരുന്നു.
ഇത് അന്വേഷിച്ചെത്തിയ ശാസ്താംകോട്ട രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുന്നതിനിടെ സുഭാഷ് എസ്ഐയുടെ അടുത്തെത്തി സംസാരിച്ചു. സിപിഐ നേതാവാണെന്നും പോലീസില്‍ വിവരം അറിയിച്ചത് താനാണെന്നും എസ്ഐയെ സുഭാഷ് അറിയിച്ചു. ഈ സംസാരത്തില്‍ പ്രകോപിതനായ എസ്ഐ സുഭാഷിനെ പിടിച്ചുതള്ളുകയും ജീപ്പിന് ഉള്ളിലേക്ക് വലിച്ചെറിയുകയും ചെയ്തു. ജീപ്പിനുള്ളില്‍ വീഴുന്നതിനിടെ കമ്പിയില്‍ തലയിടിച്ച് സുഭാഷിന്റെ തലയ്ക്ക് പരിക്കേറ്റു. തുടര്‍ന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ സുഭാഷിനെ എത്തിച്ച പോലീസ് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നാലെ എത്തിയ സുഭാഷിന്റെ അമ്മ ശ്രീലതയെയും മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരെയും പോലീസ് സ്റ്റേഷനിലേക്ക് കയറ്റാതെ എസ്ഐ വിരട്ടി പുറത്താക്കി.
തുടര്‍ന്ന് രാത്രിയോടെയാണ് സുഭാഷിന് നേരെ എസ്ഐ, സിഐ എന്നിവരുടെ നേതൃത്വത്തില്‍ മൂന്നാംമുറ പ്രയോഗം തുടങ്ങിയത്. സിസി ടിവി കാമറയുടെ ദൃഷ്ടിയില്പെടാതെ സ്റ്റേഷന്റെ പിന്നിലുള്ള മുറിയിലെത്തിച്ചശേഷമാണ് മര്‍ദനമുറ തുടങ്ങിയത്. ഇടിച്ച് അവശനാക്കിയ ശേഷം മുളക് അരച്ച് കണ്ണില്‍ തേച്ചു. കണ്ണ് തിരുമ്മാതിരിക്കാന്‍ തലയ്ക്കുമീതെ ഹെല്‍മറ്റും ധരിപ്പിച്ചു. പിന്നീട് ജനനേന്ദ്രീയത്തിലും മലദ്വാരത്തിലും മുളക് അരച്ച് പുരട്ടി. ഈ പ്രയോഗം മണിക്കൂറുകള്‍ തുടര്‍ന്നു.
അവശനിലയിലായ സുഭാഷിനെ പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്ന കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തൊട്ടടുത്ത ദിവസം കോടതി ജാമ്യം നല്കിയ ഇയാളെ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാക്കി.
സുഭാഷിന്റെ അമ്മ ശ്രീലത ഇതുസംബന്ധിച്ച് പോലീസ് കംപ്ലയിന്റ് അതോറിറ്റിക്കും മനുഷ്യാവകാശ കമ്മീഷനും, ഡിജിപിക്കും പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: