ന്യൂദല്‍ഹി: റയാന് സ്കൂളിലെ കൊലപതകത്തില്‍ പ്രതിയായ വിദ്യാര്‍ത്ഥിയെ മുതിര്‍ന്ന പൗരനായി കണക്കാക്കി വിചാരണ. ഗുരുഗ്രാമിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റേതാണ് തീരുമാനം. കേസ് ജുവനൈല്‍ കോടതിയില്‍ നിന്നും ജില്ലാ കോടതിയിലേക്ക് മാറ്റി.
റയാന് ഇന്റര്‍നാഷണല്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി പ്രദ്യുമ്നന് ഠാക്കൂറിനെയാണ് അതേ സ്കൂളിലെ തന്നെ പതിനൊന്നാം ക്ലാസുകാരന് കൊലപ്പെടുത്തിയത്. പരീക്ഷയും പിടിഎ യോഗവും മാറ്റിവെക്കുവാനാണ് ഈ അറുകൊല നടത്തിയതെന്ന് അറസ്റ്റിലായ വിദ്യാര്‍ത്ഥി കുറ്റസമ്മതം നടത്തിയിരുന്നു. കേസ് ആദ്യം അന്വേഷിച്ച പോലീസ്, സ്ക്കൂള് ബസിന്റെ കണ്ടക്ടറെയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ സിബിഐ അന്വേഷണത്തില്‍ ഇയാള്‍ നിരപരാധിയാണെന്ന് കണ്ടെത്തുകയും സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളിലൂടെ പ്രതിയെ കണ്ടെത്തുകയുമായിരുന്നു.
കഴിഞ്ഞ സപ്തംബര്‍ എട്ടിനാണ് പ്രദ്യുമ്നന് ഠാക്കൂര്‍ സ്കൂളിലെ ശുചിമുറിയില്‍ കഴുത്തറത്ത് കൊല്ലപ്പെടുന്നത്. കുട്ടി ചോരയില്‍ കുളിച്ച് ബാത്റൂമിന് പുറത്തേക്ക് ഇഴഞ്ഞു വരുന്നത് മറ്റൊരു വിദ്യാര്‍ഥി കാണുകയായിരുന്നു. ഈ കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ അധ്യാപകര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലും അധ്യാപകരും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: