തിരുവനന്തപുരം: പൂര്‍ണമായി നിര്‍മ്മാര്‍ജനം ചെയ്തു എന്നു കരുതിയിരുന്ന കോളറ കേരളത്തില്‍ തിരിച്ചു വരുന്നു. തിരുവനന്തപുരം ജില്ലയില്‍ രണ്ട് കുട്ടികള്‍ക്ക് കോളറ പിടിപെട്ടതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. തീരദേശ മേഖലയായ പുതിയതുറയിലാണ് കോളറാ രോഗികളെ കണ്ടെത്തിയത്.
അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു സംസ്ഥാനത്ത് അവസാനമായി കോളറ കണ്ടെത്തിയത്. പുതിയതുറ തോട്ടംപുരയിടത്തില് മേരിസുജയുടെ എട്ട് മാസവും രണ്ട് വയസും പ്രായമുള്ള കുട്ടികളിലാണ് കോളറബാധ സ്ഥിരീകരിച്ചത്. എട്ടു മാസമുള്ള കുട്ടിയെ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതിനെ തുടര്‍ന്ന് 25ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടുവയസു പ്രായമുള്ള കുട്ടിയിലും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ആരോഗ്യവകുപ്പ് പ്രദേശത്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
കോളറ സ്ഥിരീകരിച്ചതോടെ ജില്ലയിലെ തീരമേഖല ആശങ്കയിലായി. തമിഴ്നാട്ടില്‍ നിന്നാവാം രോഗം പടര്‍ന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ തീരമേഖലയിലെ ശുചിത്വക്കുറവും ഒരുപരിധിവരെ രോഗം പിടിപെട്ടതിനു കാരണമാണ്. പുതിയതുറ മുതല്‍ കോവളം വരെയുള്ള തീരമേഖലയില്‍ പൊതുകക്കൂസുകള്‍ തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ്. പ്രദേശത്തെ പൊതുടാപ്പുകളില്‍ നിന്ന് മലിനജലമാണ് ലഭിക്കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രദേശത്ത് ബോധവല്‍ക്കരണം ആരംഭിച്ചിട്ടുണ്ട്.
പുതിയതുറ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരപ്രദേശമായതിനാല്‍ കോളറ വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഒരാഴ്ചക്കാലമായി മെഡിക്കല്‍ സംഘം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. ഛര്‍ദ്ദിയും വയറിളക്കവും ഉള്‍പ്പെടെയുള്ള രോഗലക്ഷണമുള്ളവര്‍ ഉടന്‍ അടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സതേടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ് കോളറ . വിബ്രിയോ കോളറേ എന്ന ബാക്റ്റീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ഈ രോഗങ്ങള്‍ ശരീരത്തിലെത്തുന്നത്. ശരീരത്തില്‍ കടക്കുന്ന ഇവ ‘കോളറാ ടോക്സിന്’ എന്ന വിഷവസ്തു ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഈ വിഷവസ്തുവാണ് വയറിളക്കത്തിന് കാരണമാകുന്നത്.
മനുഷ്യരുടെ മലവിസര്‍ജ്ജനം വഴി പുറത്താകുന്ന ഈ ബാക്റ്റീരിയകള്‍ കുടിവെള്ളത്തില്‍ കലരുകയും അതിലൂടെ രോഗം പകരുകയും ചെയ്യുന്നു. ഇത്തരം ബാക്റ്റീരിയകള്‍ക്ക് വെള്ളത്തില്‍ വളരെയധികം നേരം ജീവിക്കുന്നതിന് കഴിവുള്ളതിനാല്‍ ഇത്തരം രോഗം പകരാന്‍ വഴിയൊരുക്കുന്നു. ഈച്ചയും ഈ രോഗം പരത്തുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നുണ്ട്. ആരോഗ്യമുള്ള ഏതൊരാളെയും മണിക്കൂറുകള്‍ക്കകം തീര്‍ത്തും അവശനാക്കുന്നതിനും മരണത്തിനും വരെ കോളറ കാരണമാകുന്നുണ്ട്.
വയറിളക്കവും ഛര്‍ദ്ദിയുമാണ് കോളറയുടെ പ്രധാന ലക്ഷണങ്ങള്‍. മറ്റ് വയറിളക്കങ്ങളില്‍ നിന്നും വ്യത്യസ്തമായി പെട്ടെന്നുണ്ടാകുന്ന രോഗ ലക്ഷണങ്ങളും പെട്ടെന്ന് പകരാനുള്ള കഴിവും കോളറയുടെ പ്രത്യേകതയാണ്.
വളരെ നേര്‍ത്ത കഞ്ഞിവെള്ളം പോലെ ധാരാളം മലം പോകുന്നതാണ് പ്രധാന ലക്ഷണം. അതുമൂലം ശരീരത്തില്‍ നിന്നും ജലം നഷ്ടപ്പെടുകയും രോഗി ക്ഷീണിക്കുകയും ചെയ്യും. രക്തസമ്മര്‍ദ്ദം കുറയുകയും തലകറക്കം, നാവിനും ചുണ്ടുകള്‍ക്കും ഉണ്ടാകുന്ന വരള്‍ച്ച, കണ്ണുകള്‍ താണുപോകുക, ബോധക്കേട് എന്നിവ കോളറയുടെ ഗുരുതരമായ രോഗലക്ഷണങ്ങളാണ്. ശരീരത്തില്‍ നിന്നും ജലാംശം പെട്ടെന്ന് കുറയുന്നതിനാല്‍ മൂത്രത്തിന്റെ അളവ് കുറയുകയും വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്യും. അടുത്ത പ്രധാന ലക്ഷണമായ ഛര്‍ദ്ദി ഉള്ളതുമൂലം രോഗിക്ക് വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സാധിക്കാതെ വരികയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: