തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെ ഐഎംജി. ഡയറക്ടര്‍ സ്ഥാനത്തു നിന്ന് പുറത്താക്കിയതിലൂടെ അഴിമതിക്കാര്‍ക്ക് ഒപ്പമാണ് തങ്ങളെന്ന് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രഖ്യാപിച്ചെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന് പറഞ്ഞു.
അഴിമതിക്കെതിരേ വിട്ടുവീഴ്ചയില്ലാത്തയാള്‍ എന്ന നിലയിലാണ് ജേക്കബ് തോമസിനെ ഇടത് സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടറാക്കിയത്. ഇപ്പോള്‍ ആ നിലപാടിന്റെ പേരില്‍ തന്നെയാണ് അദ്ദേഹത്തെ മുഖ്യമന്ത്രി പുറത്താക്കിയത്. അഴിമതിക്കെതിരാണെന്ന പ്രതിച്ഛായ സൃഷ്ടിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഴിമതിക്കെതിരായ നിലപാടെടുത്തപ്പോഴും ആക്ഷേപവും തരംതാഴ്ത്തലുമാണ് ജേക്കബ് തോമസിന് നേരിടേണ്ടി വന്നത്. അന്നത്തെ സര്‍ക്കാരിന്റെ നടപടികളെ സിപിഎമ്മും ഇടതുമുന്നണിയും രൂക്ഷമായാണ് വിമര്‍ശിച്ചത്. അങ്ങനെയുള്ള ഇടതുമുന്നണി അധികാരത്തില്‍ വന്നപ്പോഴും സമാന സ്ഥിതിയാണ് ജേക്കബിനോട് കാട്ടിയത്.
അഴിമതിക്കെതിരെ നിലപാടെടുക്കുന്നവരെ യുഡിഎഫിനെ പോലെ തന്നെ കേരളത്തിലെ ഇടതുമുന്നണിയും ഭയപ്പെടുകയാണെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: