പാട്ന: ബീഹാറിലെ മസുദാന്‍ റെയില്‍വേ സ്റ്റേഷനില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ട് റെയില്‍വേ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി. ആക്രമണത്തിനു ശേഷം സ്റ്റേഷനിലെ ഉപകരണങ്ങളും കത്തിച്ചു.
ചൊവ്വാഴ്ച രാത്രി11.25ഓടെയാണ് ആക്രമണം.ബീഹാറിലെ ലക്ഷിസരായി ജില്ലയിലെ പിരി ബസാര്‍ റെയില്‍വേ സ്റ്റേഷന് പരിധിയിലാണ് മസുദാന്‍ സ്റ്റേഷന്. ഗ്രാമസഭാ പ്രതിനിധിയാണ് കൊല്ലപ്പെട്ടത്. സ്റ്റേഷന് മാസ്റ്ററായ മുകേഷ് കുമാര്‍, പോര്‍ട്ടറായ നരേന്ദ്ര മന്‍ഡാല്‍ എന്നിവരെയാണ് മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്.
ആക്രമണ ശേഷം റെയില്‍വേ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയ മാവോയിസ്റ്റുകള്‍ മസുദാന്‍ പാതയിലൂടെ ഗതാഗതം അനുവദിച്ചാല്‍ ഇരുവരെയും കൊല്ലുമെന്നും ഭീഷണി മുഴക്കി. ഇതോടെ ട്രെയിന്‍ ഗതാഗതം താറുമാറായതായി കിഴക്കന്‍ മേഖലാ റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആക്രമണത്തെ തുടര്‍ന്ന് സ്റ്റേഷനിലെ സിഗ്നല്‍ സംവിധാനം തകരാറിലായതോടെ 11.39ന് എത്തിയ ഗയ- ജമാല്‍പൂര്‍ പാസഞ്ചര്‍ രാവിലെ 5.45ഓടെയാണ് സ്റ്റേഷന് വിട്ടത്.
ഗതാഗതം പുനരാരംഭിച്ചതോടെയാണ് തട്ടിക്കൊണ്ടുപോയ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി അസിസ്റ്റന്റ് ഓപ്പറേഷന് മാനേജര്‍ ഫോണ്‍ വന്നത്. അതോടെ ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവച്ചു. പിന്നീട് രാവിലെ ഏഴോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മസുദാന്‍ പ്രവിശ്യയിലെ ഉള്‍ക്കാടുകളിലേക്കാണ് സംഘം തട്ടിക്കൊണ്ടു പോയതെന്നാണ് വിവരം.
ഇവരെ കണ്ടെത്താന്‍ പ്രത്യേക ദൗത്യ സംഘത്തിന്റെയും സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിന്റെയും സംയുക്ത നടപടിക്രമങ്ങള്‍ ആരംഭിച്ചതായി ലക്ഷിസരായി എസ്.പി അരവിന്ദ് താക്കൂര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: